അനാദായകരം എന്ന പട്ടികയിൽ പെടുത്തി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞത്, അത് ഒഴിവാകണം എന്ന നിശ്ചയദാർഢ്യത്തോടെയുള്ള സർക്കാറിന്റെ ഇടപെടലിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പെരളശ്ശേരി എ.കെ.ജി. സ്മാരക ജിഎച്ച്എസ്എസിൽ 20 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ന് ശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നത്. 2016 കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അപചയം സംഭവിച്ച കാലമായിരുന്നു. സർക്കാർ അവഗണിക്കുന്ന നിലപാട് മൂലം പൊതുവിദ്യാലയങ്ങളിൽ വലിയ ശോചനീയാവസ്ഥ വന്നുചേർന്നു. നമ്മുടെ നാട്ടിൽ ഉയർന്നുവന്ന അൺ എയ്ഡഡ് സ്കൂളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹനവും പിന്തുണയും ലഭിച്ചു. അക്കാലത്ത് അഞ്ച് ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോയത്. പൊതുവിദ്യാഭ്യാസം അതേ രീതിയിൽ നിൽക്കുമോമെന്ന ആശങ്ക വലിയ തോതിൽ ഉയർന്നുവന്നു.
അനാദായകരം എന്ന പട്ടിക തയ്യാറാക്കി അത്തരത്തിലുള്ള സ്കൂളുകൾ അടച്ചുപൂട്ടുന്ന നില വന്നു. ആ പട്ടികയിൽ നാലായിരം സ്കൂളുകൾ ദയാവധം കാത്തുനിൽക്കുന്നുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരിലും വലിയ ആശങ്കയും മനോവേദനയും ഉണ്ടായി. ആ ഘട്ടത്തിലാണ് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത്. ആ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. അങ്ങിനെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മിഷൻ ആരംഭിച്ചത്. നാടാകെ അതിന് പിന്നിൽ അണിനിരന്നു.

ആ പൊതുയാത്രയിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ജിഎച്ച്എസ്എസും നല്ലതുപോലെ പങ്കുചേർന്നു. 2016 മുതൽ നിരവധി പദ്ധതികൾ ഈ സ്കൂളിൽ നടപ്പിലാക്കി. 2018ൽ ഏഴര കോടി രൂപയുടെ പദ്ധതികളും 2020ൽ ഏഴ് കോടിയുടെ പദ്ധതിയും 2022ൽ മൂന്ന് കോടിയുടെ പദ്ധതിയും നടപ്പിലാക്കി. സ്മാർട്ട് ക്ലാസ് റൂമുകൾ പണിയുന്നതിനായി ഒരു കോടി രൂപയും അനുവദിച്ചു. കേരളത്തിലെ എണ്ണപ്പെടാവുന്ന സ്കൂളുകളിൽ ഒന്നായി പെരളശ്ശേരി സ്കൂൾ മാറി.
ഇത് ഒരു സ്കൂളിന് മാത്രം സംഭവിക്കുന്ന കാര്യമല്ല, കേരളത്തിലാകെ വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റമാണ്. അതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാറിന്റെ നീതി ആയോഗിന്റെ തുടർച്ചയായ അംഗീകാരം, ഇന്ത്യയിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായി ‘നമ്പർ വൺ’ എന്ന സ്ഥാനം കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് സാധാരണ ഗതിയിൽ നമ്മുടെ നാടിന് അഭിമാനിക്കാൻ വക നൽകുന്നതാണ്.
കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികളുടെ കുട്ടികൾ നമ്മുടെ സ്കൂളുകളിൽ ചേരുകയാണ്്.
പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. പുതിയ കെട്ടിടത്തിൽ 41 ക്ലാസ് റൂമുകൾ, രണ്ട് സ്റ്റാഫ് റൂമുകൾ, പ്രിൻസിപ്പൽ, ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, ഓഡിറ്റോറിയം, ടോയ്ലറ്റ് സൗകര്യങ്ങൾ, പോർച്ച്, റാമ്പ്, പ്രവേശന കവാടം, ചുറ്റുമതിൽ എന്നിവയ്ക്കൊപ്പം ലിഫ്റ്റ് സൗകര്യവുമുണ്ട്. 12 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കിയിട്ടുണ്ട്.
ഡോ. വി ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരി, മുൻ എംഎൽഎമാരായ കെ കെ നാരായണൻ, എംവി ജയരാജൻ എന്നിവർ വിശിഷ്ടാതിഥികളായി.
പിഡബ്ല്യുഡി കണ്ണൂർ എക്സിക്യുട്ടീവ് എൻജിനീയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ പ്രമീള, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ വി ഷീബ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ വി ബിജു, ചന്ദ്രൻ കല്ലാട്ട്, എൻപി ശ്രീധരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി ബാലഗോപാലൻ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി പ്രശാന്ത്, സ്ഥിരം സമിതി ചെയർമാൻ കെ കെ സുഗതൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി സഞ്ജന, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ രവിരാമൻ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ, കണ്ണൂർ ആർഡിഡി ആർ രാജേഷ് കുമാർ, ഡിഡിഇ ഇൻ ചാർജ് എ എസ് ബിജേഷ്, സ്കൂൾ പ്രിൻസിപ്പൽ കെ ഗിരീഷ്, ഹെഡ് മാസ്റ്റർ പ്രകാശൻ കർത്ത, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ സി സുധീർ, ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ എം കെ അനൂപ് കുമാർ, എസ്എസ്കെ ഡിപിസി ഇ സി വിനോദ്, കണ്ണൂർ ഡിഇഒ കെ പി നിർമ്മല, കണ്ണൂർ സൗത്ത് എഇഒ എൻ സുജിത്ത്, കണ്ണൂർ സൗത്ത് ബിപിസി സി ആർ വിനോദ് കുമാർ, സ്കൂൾ പിടിഎ പ്രസിഡൻറ് ടി സുനീഷ്, മദർ പിടിഎ പ്രസിഡൻറ് ആർകെ നിഷ, സ്റ്റാഫ് സെക്രട്ടറി എൻ സുനിൽകുമാർ, സ്കൂൾ യൂനിയൻ ചെയർപേഴ്സൺ കെ വി അക്ഷര, കക്ഷിനേതാക്കൾ, അധ്യാപക സംഘടനാ നേതാക്കൾ, സ്കൂളിലെ മുൻ പ്രിൻസിപ്പൽമാർ, മുൻ പ്രധാനധ്യാപകർ, മുൻ പിടിഎ പ്രസിഡൻറുമാർ എന്നിവർ സംബന്ധിച്ചു.

