ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണറും കൂടൽമാണിക്യം ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽനിന്നും മാറ്റി നിർത്തിയതിലാണ് കമീഷൻ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തതെന്ന് പി.ആർ.ഒ പി.എം. ബിനുകുമാർ അറിയിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകക്കാരനായി നിയമിച്ച ഈഴവ സമുദായത്തിൽപ്പെട്ടയാളെയാണ് ഓഫിസിലേക്ക് മാറ്റിയത്. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകിയതായാണ് വിവരം. എന്നാല്‍ സ്ഥലംമാറ്റം താൽക്കാലികമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം:കേസെടുത് മനുഷ്യാവകാശ കമീഷൻ
123
