ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടി മന:പൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനും ഉദ്യോഗസ്ഥർ നടത്തിയ ശ്രമമാണെന്ന് പികെ ഫിറോസ് പറഞ്ഞു. സ്ഥലത്തെ പൊലീസും പഞ്ചായത്ത് സെക്രട്ടറിയും, തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഒരു സംഘമായിരുന്നു പരിശോധനയ്ക്ക് എത്തിയത്.

അതേസമയം നിലമ്പൂർ പെട്ടിവിവാദം തിരഞ്ഞെടുപ്പ് നാടകം ആണെന്നും തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നേതാക്കാൻമാരുടെ വാഹനം പരിശോധിക്കാൻ പാടില്ല എന്നൊരു നിയമം ഉണ്ടാക്കുക മാത്രമേ മാർഗമുള്ളൂവെന്ന് നിലമ്പൂർ ഇടത് സ്ഥാനാർത്ഥി എം സ്വരാജ് പരിഹസിച്ചു.ഇന്നലെ രാത്രിയിലായിരുന്നു നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടി തുറന്നു പരിശോധിക്കുകയായിരുന്നു. ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
