ന്യൂഡൽഹി: ഡൽഹി വസന്ത് കുഞ്ചിലെ പ്രധാന ആശ്രമത്തിന്റെ്റെ ഡയറക്ടർക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികൾ വിദ്യാർഥിനികളിൽ നിന്ന് ലഭിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നതും (ഇഡബ്ല്യുഎസ്) സ്കോളർഷിപ്പോടെ ബിരുദാനന്തര മാനേജ്മെൻ്റ് ഡിപ്ലോമ കോഴ്‌സുകൾ ചെയ്യുന്നതുമായ വിദ്യാർഥികളെ ഉപദ്രവിച്ചുവെന്നാണ് ശ്രീ ശർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻ്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർത്ഥ സാരഥിക്ക് എതിരായ ആരോപണം.
സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും നിർബന്ധിത ലൈംഗികബന്ധം നടത്തിയതായുമാണ് പരാതി. വനിതാ അധ്യാപികമാരും അഡ്‌മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും വിദ്യാർഥികളെ പലവിധത്തിൽ ഇത്തരം കാര്യങ്ങൾക്ക് സമ്മർദ്ദം ചെലുത്തിയതായും ചില വാർഡൻമാർ തങ്ങളെ പ്രതിക്ക് പരിചയപ്പെടുത്തിയതായും മൊഴിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങൾക്കും കേസ് രജിസ്റ്റർ ചെയ്‌തതായി സൗത്ത് വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി പൊലീസ് കമീഷണർ അമിത് ഗോയൽ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും റെയ്‌ഡ് നടത്തി. എന്നാൽ പ്രതി ഇപ്പോഴും ഒളിവിലാണ്. ആഗ്രയ്ക്കടുത്ത് വെച്ച് ഇയാളെ കണ്ടെന്നാണ് സൂചന. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെന്റ്റിൽ സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ച വോൾവോ കാർ കണ്ടെത്തി. തുടർ പരിശോധനയിൽ കാറിൻ്റെ വ്യാജ എംബസി നമ്പർ പ്ലേറ്റുകളാണെന്നും (39 യു എൻ 1) കണ്ടെത്തി.
ഇയാളെ ആശ്രമത്തിൻ്റെ വിവിധ ചുമതലകളിൽ നിന്ന് പുറത്താക്കി. സ്വാമി ചൈത്യാനന്ദയുടെ പെരുമാറ്റവും പ്രവർത്തനങ്ങളും നിയമവിരുദ്ധവും നീതിരഹിതവുമാണെന്നും ആശ്രമത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു.
