കേരളത്തിന്റെ വ്യാവസായിക വളർച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ശശി തരൂർ എംപി. നല്ലത് ചെയ്താൽ നല്ലതെന്ന് പറയും. താൻ പ്രതീക്ഷിച്ചതിനുമപ്പുറമാണ് വ്യവസായ വകുപ്പിന്റെ പ്രകടനം. താൻ ദീർഘകാലമായി പറയുന്നത് ഓരോന്നോരോന്നായി സർക്കാർ ചെയ്തുതുടങ്ങിയെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പറഞ്ഞതെന്നും തരൂർ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങൾ കാണണം. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമോ സംസ്ഥാന സർക്കാരോ തെറ്റ് ചെയ്താൽ ചൂണ്ടിക്കാണിക്കുമെന്നും തരൂർ പറഞ്ഞു. നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കുന്നതാണ് തന്റെ രീതി. ഗ്ലോബൽ സ്റ്റാർട്ട് അപ്പ് റിപ്പോർട്ട് വായിക്കുമ്പോഴാണ് ഇത് കാണുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ കണക്ക് പരിശോധിച്ചാൽ കേരളം പിന്നിലായിരുന്നു. അവിടെ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയെങ്കിൽ അഭിനന്ദിക്കണം. 18 മാസം കൊണ്ടാണ് സർക്കാർ ഇത് ചെയ്തത്. സംസ്ഥാനത്ത് നിക്ഷേപങ്ങൾ അത്യാവശ്യമാണ്. മുഴുവൻ പാർട്ടികളും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. കേരളത്തിൽ ഒരു സ്ഥാപനം തുടങ്ങാൻ രണ്ടുമിനിറ്റ് മതിയെന്നാണ് രാജീവ് പറഞ്ഞത്. താനത് അന്വേഷിച്ച ശേഷമാണ് പറഞ്ഞതെന്നും തരൂർ വ്യക്തമാക്കി. 
‘ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിൽ; നല്ലത് ചെയ്താൽ നല്ലതെന്ന് പറയും’; പറഞ്ഞതിൽ ഉറച്ച് തരൂർ
114
