കൊച്ചിയിൽ ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡി എം എ നൽകി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്. ലഹരി ഉപയോഗത്തിനായി വീട്ടിൽ നിന്നും കുട്ടി മൂന്നുലക്ഷം രൂപ മോഷ്ടിച്ചെന്നാണ് വിവരം. വിവരം ചോദ്യം ചെയ്തതിന് കുട്ടി വീട്ടുകാരെ ആക്രമിച്ചു.കുട്ടിയെ ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞിട്ടും എളമക്കര പോലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ല. തുടർച്ചയായ ലഹരി ഉപയോഗം ആൺകുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം ഉണ്ടാക്കി. വീട്ടുകാരെ പോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് കുട്ടി എത്തി. രാത്രി വീട്ടിൽ നിന്ന് സൈക്കിൾ എടുത്തുകൊണ്ടാണ് കുട്ടി ലഹരി ഉപയോഗിക്കാനായി പോയിരുന്നത്.
ഒരു ദിവസം കുട്ടിയെ കാണാതായതോടെ രാത്രിയിൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് നെടുമ്പാശേരിക്ക് സമീപത്ത് നിന്ന് കുട്ടിയെ കണ്ടെത്തുന്നത്.കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. പിന്നാലെ ലഹരി വിമോചന കേന്ദ്രത്തിലെത്തിക്കുന്നത്. മാതാപിതാക്കളെ കുട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ മതാപിതാക്കൾ ഉൾപ്പെടെ ജയിലിൽ പോകുമെന്നായിരുന്നു 12 വയസുകാരന്റെ ഭീഷണി.ഡി-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് 10 വയസുകാരിയായ സഹോദരിക്ക് ലഹരി നൽകിയതായി 12കാരൻ വെളിപ്പെടുത്തുന്നത്. തുടർന്ന് സഹോദരിയെയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി അക്രമസക്തനായാണ് പെരുമാറുന്നത്.
