തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവ പാസ്റ്ററെ ബലാത്സംഗക്കേസില്‍ മൂന്നാറില്‍ നിന്ന് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കിങ് ജനറേഷന് ചര്‍ച്ചിലെ പാസ്റ്റര്‍ ജോണ്‍ ജെബരാജിനെയാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സുള്ള ഇയാള്‍ മാസങ്ങളായി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് നടക്കുകയായിരുന്നു. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ഓള് വുമണ്‍ പൊലീസ് സ്റ്റേഷനാണ് ഇയാളെ മൂന്നാറില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. നേരത്തെ തന്നെ ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി കോയമ്പത്തൂര്‍ സിറ്റി പൊലീസ് പല സംഘങ്ങളെ വിന്യസിച്ചിരുന്നു. രാജ്യം വിട്ട് പോകാതിരിക്കാന്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെട്ടിരുന്നു.
നിലവില്‍ പോക്സോ കേസാണ് ജെബരാജിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഇയാളുടെ കോയമ്പത്തൂരുള്ള വീട്ടില്‍ വെച്ച് നടത്തിയ ഒരു പാര്‍ട്ടിയിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈയടുത്ത് ഇതില്‍ ഒരാള്‍ പീഡനത്തെ കുറിച്ച് തന്റെ അടുത്ത ബന്ധുവിനോട് പറയുകയായിരുന്നു. പിന്നാലെ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ ജെബരാജ് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമീപിച്ചിരുന്നു. അകന്നു കഴിയുന്ന തന്റെ ഭാര്യയാണ് ഇതിന് പിന്നിലെന്ന് വാദിച്ച ഇയാള്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. നിലവില്‍ ഇരുവരുടെയും വിവാഹ മോചനത്തിനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്.

