മറ്റു സംസ്ഥാനങ്ങൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ അതിശക്തമായ ഭാഷയിൽ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിച്ചത് കാരണം 100 വർഷത്തിനുള്ളിൽ 25 പ്രാദേശിക ഉത്തരേന്ത്യൻ ഭാഷകൾ നശിച്ചതായും സ്റ്റാലിൻ ആരോപിച്ചു. ഉത്തർപ്രദേശിലും ബിഹാറിലുമൊന്നും ഹിന്ദി മാതൃഭാഷയായിരുന്നില്ല. അവരുടെ യഥാർഥ ഭാഷകൾ ഇപ്പോൾ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
യുപിയും ബിഹാറും ഹിന്ദി ഹൃദയഭൂമിയല്ല. ഭോജ്പൂരി, മൈഥിലി, അവധി, ബ്രാജ്, ബുന്ദേയി, ഗർവാലി, കുമനോയ് മാർവാടി തുടങ്ങിയ നിരവധി ഉത്തരേന്ത്യൻ ഭാഷകളെ ഹിന്ദി വിഴുങ്ങി. ഹിന്ദിയെന്ന ഒറ്റ ഭാഷ അടിച്ചേൽപ്പിച്ചത് മൂലം മറ്റു മാതൃഭാഷകൾ നശിക്കുകയായിരുന്നു എന്നും സ്റ്റാലിൻ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സ്റ്റാലിന്റെ വിമർശനം. കേന്ദ്രം 10,000 കോടി രൂപ ഫണ്ട് നൽകാമെന്ന് പറഞ്ഞാലും ദേശീയ വിദ്യാഭ്യാസ നയം തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.വിദ്യാർഥികളുടെ ഭാവിയിലും സാമൂഹിക നീതിയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റു നിരവധി ഘടകങ്ങൾ ഇതിലുണ്ട്. ഒരു ഭാഷയേയും തങ്ങൾ എതിർക്കുന്നില്ലെന്നും പക്ഷേ അത് അടിച്ചേൽപ്പിക്കുന്നതിനെ തങ്ങൾ എതിർക്കുമെന്നും സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്നാടും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന് നല്കി വരുന്ന 2000 കോടി രൂപ തടഞ്ഞുവെക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഭീഷണിപ്പെടുത്തി എന്ന് പരാതിപ്പെട്ട് സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. അതേസമയം, 2026ലെ തെരഞ്ഞെടുപ്പിന് മുമ്പ് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഉണ്ടാക്കുന്നതിനായി തമിഴ് രാഷ്ട്രീയനേതാക്കള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നുവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം.

