ആറാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. തോഷിബ ജംഗ്ഷനിൽ താമസിക്കുന്ന ശിവകുമാറാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ആയിരുന്ന ശിവകുമാർ മകനെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മകന്റെ സ്കൂൾ ബാഗിൽ ഇൻസ്ട്രുമെന്റ് ബോക്സും പുസ്തകവും കാണാത്തതിനെ തുടർന്നായിരുന്നു മർദനം.
രാത്രി കൈയ്ക്ക് വേദന കൂടിയതോടെ അച്ഛൻ തന്നെ കുട്ടിയെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. മകൻ സൈക്കിളിൽനിന്ന് വീണെന്നാണ് ഡോക്ടറോട് പറഞ്ഞത്.
എന്നാൽ, അടുത്തദിവസം കുട്ടിയുടെ അമ്മ കാണാനെത്തിയതോടെയാണ് തന്നെ അച്ഛൻ തല്ലിയതാണെന്ന് കുട്ടി പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽനിന്ന് വിവരം അറിയിക്കുകയും കളമശേരി പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്ന തമിഴ്നാട് സ്വദേശിയാണ് ഇയാൾ.

