കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഹിമാനി നർവാളിന്റെ മൃതദേഹമടങ്ങിയ ട്രോളിയുമായി പ്രതി സച്ചിൻ പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മാസ്ക് അണിഞ്ഞ് കറുത്ത ട്രോളി ബാഗ് വലിച്ചുകൊണ്ട് റോഡിലൂടെ നീങ്ങുന്ന സച്ചിനെ സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഫെബ്രുവരി 28ലെ ഹിമാനിയുടെ രോഹ്തക്കിലെ വീടിന് പുറത്തുനിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുളളത്.സംഭവത്തിൽ ഹിമാനിയുടെ ആൺസുഹൃത്തായ സച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ചാണ് ഹിമാനിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. പണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഇയാൾ ഹിമാനിയെ കൊലപ്പെടുത്തിയത്. മൊബൈൽ ഷോപ്പ് ഉടമയായ സച്ചിൻ വിവാഹിതനാണെന്നും പൊലീസ് അറിയിച്ചു.കൊലപാതകത്തിന് ശേഷം ഹിമാനി നര്‍വാളിന്റെ ആഭരണങ്ങളും ഫോണും ലാപ്‌ടോപ്പും പ്രതി കവർന്നിരുന്നു. ശേഷം മൃതദേഹം ഒരു സ്യൂട്ട്‌കേസിലാക്കി സാംപ്ല ബസിന് സമീപമുള്ള ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇരുവർക്കുമിടയിൽ സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
പ്രതിയുടെ കൈയിൽ കടിയേറ്റ പാടുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. സ്വയം പ്രതിരോധിക്കുന്നതിനായി ഹിമാനി തന്നെ പ്രതിയെ ആക്രമിച്ചതായാണ് പൊലീസിന്റെ നിഗമനം.ഇക്കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഹിമാനി നര്‍വാളിന്റെ മൃതദേഹം രോഹ്തക്കിലെ ബസ് സ്റ്റേഷന് സമീപത്ത് നിന്ന് സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രാഹുൽഗാന്ധി നയിച്ച ഭാരത്ജോഡോ യാത്രയിലടക്കം പങ്കെടുത്ത കോൺഗ്രസിന്റെ സജീവ പ്രവർത്തകയായിരുന്നു ഹിമാനി നര്‍വാൾ. ഒരു സ്യൂട്ട്കേസിൽ അജ്ഞാത മൃതദേഹം കണ്ടെന്ന് പറഞ്ഞ് വഴിയാത്രക്കാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. നർവാളിന്റെ കഴുത്തിൽ ദുപ്പട്ട ചുറ്റിയ നിലയിലായിരുന്നു. കൈകളിൽ മെഹന്തി ഇട്ടതായും പൊലീസ് പറഞ്ഞിരുന്നു.
