മനക്കരുത്ത് കൊണ്ട്,ഉറച്ച തീരുമാനങ്ങൾ കൊണ്ട് സ്വപ്നങ്ങളെ വെട്ടിപ്പിടിച്ച് മാതൃകയായ നിരവധി പെൺ ജീവിതങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ സ്വപ്നങ്ങളെ മനസ്സിന്റെ കോണിൽ തളച്ചിടാതെ ചിറകടിച്ചുയർന്ന പെൺ കരുത്താണ് കണ്ണൂർ തൃച്ചംബരത്തെ സി വി വസന്തി. ലോകം ഏറെ വളർന്നിട്ടും ഇന്നും പല സ്ത്രീകളുടെയും ലോകം അടുക്കളയിൽ മാത്രമായി ചുരുങ്ങുന്നുയെന്നത് ഒരു യാഥാർത്ഥ്യമാണ്.അപ്പോഴാണ് സമൂഹം വരച്ചു വെച്ച ലക്ഷ്മണ രേഖകളെ മറികടന്ന് വാസന്തി ലോകം കാണാൻ ഇറങ്ങി തിരിച്ചത്. അതും ആരുടെയും ആശ്രയം ഇല്ലാതെ തനിയെ.തൃച്ചംബരത്തെ വീട്ടിൽ തയ്യൽ ജോലി ചെയ്തു വരികയാണ് വാസന്തി.തയ്യലിൽ നിന്ന് കിട്ടിയ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചാണ് യാത്ര. കഴിഞ്ഞ ഫെബ്രുവരി 9 നാണ് ഒറ്റയ്ക്ക് നേപ്പാൾ ചൈന അതിർത്തിയിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ഒരു യാത്ര പോയത്.

16 ഡിഗ്രിയിൽ 5364 മീറ്റർ ഉയരം യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടന്നു കയറി.അതും വെറും 9 ദിവസം കൊണ്ട്. ഓഫ് സീസൺ ആയതിനാൽ കൂടുതൽ ആൾക്കാർ ഉണ്ടായിരുന്നില്ല.അൻപത്തൊൻപതാം വയസിലെ എവറസ്റ്റ് യാത്ര ഇത്തിരി കഠിനമായിരുന്നെങ്കിലും പിന്മാറാൻ തയ്യാറായില്ല.
മനസ്സിൽ ആഗ്രഹിച്ചത് പോലെ കേരള കസവ് സാരി ഉടുത്ത് എവറസ്റ്റിൽ നിന്നൊരു ഫോട്ടോയുമെടുത്താണ് മടങ്ങിയത്.സ്കൂൾ കാലം മുതലേ എവറസ്റ്റിനെ കുറിച്ച് കേട്ടപ്പോൾ ഉള്ള ആഗ്രഹമാണ് അതോടെ സഫലമായത്. ആദ്യ യാത്ര തായ്ലൻഡിലേക്കായിരുന്നു.അതും തനിച്ച് തന്നെ.മറ്റുള്ളവരെ ആശ്രയിക്കുമ്പോഴാണ് വീട്ടകങ്ങളിൽ ഒതുങ്ങി പോകുന്നത്.സമ്പാദിക്കുക, പറ്റുന്നത്ര യാത്ര ചെയ്യുക, ലോകം കാണുക എന്നതാണ് വസന്തിക്ക് പറയാനുള്ളത്. തന്റെ ആഗ്രഹങ്ങൾക്ക് പറന്നുയരാൻ മക്കളുടെ പിന്തുണ ചെറുതല്ല എന്നും വാസന്തി പറയുന്നു. ചൈന വൻമതിൽ കാണണം.ഇനിയും ഒരുപാട് ദൂരങ്ങൾ താണ്ടണം.അങ്ങനെ വാസന്തിക്ക് ആഗ്രഹങ്ങൾ ഒരുപാടാണ്.
