നേതൃമാറ്റ ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിച്ച് തൃശ്ശൂരിലും പോസ്റ്ററുകൾ. ‘കോൺഗ്രസിനെ നയിക്കാൻ കേരളത്തിൽ കെ സുധാകരൻ’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂർ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ‘കെ എസ് തുടരണം’ എന്ന തലക്കെട്ടിലായിരുന്നു ബോർഡ്. ‘കെ സുധാകരൻ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ’ എന്നാണ് ബോർഡിലെ വാചകം. കോൺഗ്രസിന് ഊർജ്ജം പകരാൻ ഊർജ്ജസ്വലതയുള്ള നേതാവെന്നും സുധാകരനെ പിന്തുണച്ച് ഫ്ളക്സിൽ എഴുതിയിട്ടുണ്ട്. കെഎസ്‌യുവിൻ്റെയും യൂത്ത് കോൺഗ്രസിന്റെയും പേരിലാണ് ബോർഡ്.

കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ചർച്ചകൾ നിലനിൽക്കവെയാണ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. സുധാകരനെ മാറ്റാൻ തന്നെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഈ ആശയകുഴപ്പത്തിനിടയിൽ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും രാഹുല്‍ കൂടുതൽ വിവരങ്ങള്‍ തേടിയിരുന്നു.
