അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ രഞ്ജിതയുടെ കുടുംബത്തിൻ്റെ ഒപ്പം ഉണ്ടാകും. നിയമപരമായി ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും രഞ്ജിതയുടെ കുടുംബത്തിന് ചെയ്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് വൈകിട്ട് രഞ്ജിതയുടെ സഹോദരങ്ങൾ അഹമ്മദാബാദിലേക്ക് പുറപ്പെടുമെന്നും ഡിഎൻഎ സാമ്പിൾ എടുക്കാനുള്ള ക്രമീകരണങ്ങൾ അവിടെ ചെയ്യുമെന്നും വീണാ ജോർജ് അറിയിച്ചു. ഡിഎൻഎ പരിശോധന ഫലം ലഭിക്കുന്നതിന് 72 മണിക്കൂർ സമയം എടുക്കും. മൃതദേഹം തിരിച്ചറിഞ്ഞാൽ പിന്നെ നടപടി ക്രമങ്ങളിൽ കാലതാമസം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി സർക്കാർ അഹമ്മദാബാദിൽ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തിയിരുന്നു. സർക്കാർ എയർ ഇന്ത്യയുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അതിനായി ഓതറൈസേഷൻ ലെറ്റർ ജില്ലാ ഭരണകൂടം ഉടൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

