മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി പരിശോധന നടത്തി. 3 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സമിതിയുടെ അണക്കെട്ട് സന്ദർശനം. അണക്കെട്ടിൽ നടത്തേണ്ട അറ്റകുറ്റ പണികൾ സമിതി വിലയിരുത്തി. കേരളത്തിൻ്റെ രണ്ടു പ്രതിനിധികളും തമിഴ്നാടിന്റെ രണ്ടു പ്രതിനിധികളും ഉപസമിതി ചെയർമാനായ ആർ. ഗിരിദറും ഉൾപ്പെടുന്ന അഞ്ചംഗ ഉപസമിതിയാണ് അണക്കെട്ട് സന്ദർശിച്ചത്.
തേക്കടിയിൽ നിന്ന് ബോട്ടു മാർഗം അണക്കെട്ടിൽ എത്തിയ സംഘം അണക്കെട്ടിൽ പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പിൽവേ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധനകൾ നടത്തിയത്. 13 സ്പിൽവേ ഷട്ടറുകളിൽ 3 എണ്ണം ഉയർത്തി പരിശോധിച്ചു.
അണക്കെട്ടിൽ ഏതാനും ചില അറ്റകുറ്റ പണികൾ നടത്തുന്നതും വിലയിരുത്തി. മുല്ലപ്പെരിയാറിലേയ്ക്ക് റോഡ് മാർഗം എത്താവുന്ന വള്ളക്കടവ് റോഡിൻ്റെ അറ്റകുറ്റ പണിയും ചർച്ചയായി. റിപ്പോർട്ടുകൾ വരും ദിവസം മേൽനോട്ട സമിതിക്ക് കൈമാറും. ജൂൺ മാസത്തിലാണ് ഉപസമിതി അവസാനം അണക്കെട്ടിൽ എത്തിയത്. 133.8 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.
