67-ാംമത് സംസ്ഥാന സ്കൂൾ കായിക മേളയുടെ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂൾ കായികമേള ഒരു ഒളിമ്പികിസ് മാതൃകയിൽ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് വെച്ചാകും മേള നടക്കുക.
അണ്ടര്‍ 14, 17,19 കാറ്റഗറികളിലും അതോടൊപ്പം സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ 20000ത്തോളം കായിക പ്രതിഭകളാണ് കായികമേളയിൽ ഒരുമിക്കുക. തിരുവനന്തപുരം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയമാണ് നിലവില്‍ പ്രധാന വേദി. ഇവിടെ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ ജര്‍മ്മന്‍ ഹാങ്ങര്‍ പന്തല്‍ ഉപയോഗിച്ച് നിര്‍മിക്കും. പോപ്പുലര്‍ ആയിട്ടുള്ള 12ഓളം കായികയിനങ്ങള്‍ ഒരുമിച്ച് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. കേരളത്തില്‍ ഇത്തരമൊരു സംവിധാനം ഒരുങ്ങുന്നത് ഇത് ആദ്യമായാണ്. ഏകദേശം ആറായിരത്തിലധികം കുട്ടികളെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഈ വേദിയില്‍ ഉൾക്കൊള്ളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും ദേശീയ നിലവാരത്തിലുള്ള കളിസ്ഥലങ്ങളിൽ തന്നെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.
67-ാംമത് സ്കൂള്‍ കായികമേളയുടെ ഭാഗമായി വിവിധ പരിപാടികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. വര്‍ണ്ണശബളമായ വിളംബര ഘോഷയാത്ര ഓരാഴ്ച മുൻപ് തന്നെയുണ്ടാകും. കൂടാതെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ്, കായിക പ്രതിഭകള്‍ സംഗമിക്കുന്ന മാര്‍ച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങളും കായിക പ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയും ഈ കായികമാമാങ്കത്തിന് മാറ്റ് കുട്ടുമെന്നതിൽ സംശയമില്ല.
മുന്‍ സ്കൂള്‍ ഒളിമ്പിക്സ് വേദിയായ മഹാരാജാസ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് ഈ വര്‍ഷത്തെ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിക്കുന്ന രീതിയിലാകും ദീപശിഖാ പ്രയാണം സംഘടിപ്പിക്കുക. കുട്ടികളിൽ നിന്നാണ് ഇത്തവണ ഒളിമ്പിക്സ് തീം സോംഗ് തെരഞ്ഞെടുക്കുന്നത്. ഒളിമ്പിക്സ്, ഏഷ്യാഡ് തുടങ്ങിയ അന്താരാഷ്ട്ര സ്പോര്‍ട്സ് മേളകളുടെ സംസ്കാരം വിളിച്ചോതുന്ന പരിപാടികളാകും ഉദ്ഘാടന വേളയില്‍ അരങ്ങേറുക. മാര്‍ച്ച് പാസ്റ്റില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ 4500പേര് പങ്കെടുക്കും. കൂടാതെ എസ്.പി.സി., എന്‍.സി.സി. ബാന്‍ഡ്, മാസ് ഡ്രില്‍ എന്നിവയുടെ അകമ്പടിയുമുണ്ടാകും. സ്വര്‍ണക്കപ്പ് ഘോഷയാത്ര, ദീപ ശിഖാ പ്രയാണം എന്നിവ കൂടാതെ തെരുവ് നാടകങ്ങള്‍, ഫ്ളാഷ്മോബുകൾ എന്നിവയും സംഘടിപ്പിക്കും. കലാ സന്ധ്യകള്‍, സാഹസിക കായിക ഇനങ്ങളുടെ പ്രദര്‍ശനം, സ്പോര്‍ട്സ് സ്റ്റാളുകള്‍, ഫുഡ് ഫെസ്റ്റിവലുകള്‍, നൈറ്റ് ബാന്‍ഡ് എന്നിവയും മേളയിലുണ്ടാകും.മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി എണ്ണൂറോളം ഒഫിഷ്യല്‍സ്, മുന്നൂറ്റി അമ്പതോളം സെലക്ടര്‍മാര്‍, രണ്ടായിരത്തോളം വോളണ്ടിയേഴ്സ്, ഇരുന്നൂറ് സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും.75ഓളം സ്കൂളുകളില്‍ 18500റോളം കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ഗതാഗത സൗകര്യത്തിനായി 200റോളം സ്കൂൾ ബസ്സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് മുന്നോടിയായി ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിച്ച് സ്കൂളുകളിൽ സ്പോർട്സ് മീറ്റിൽ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഇന്‍ക്ലൂസീവ് സ്പോര്‍ട്സും നടത്തിയിരുന്നു. ജില്ലകളെ പ്രതിനിധീകരിച്ച് 1500റോളം ഭിന്നശേഷിക്കാരായ കായികതാരങ്ങളാണ് സഹപാഠികള്‍ക്കൊപ്പം ഇന്‍ക്ലൂസീവ് മത്സരങ്ങളില്‍ പങ്കെടുത്തത്.
67-ാംമത് സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലും ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ആണ്‍കുട്ടികള്‍ക്കായി ക്രിക്കറ്റ്, പെണ്‍കുട്ടികള്‍ക്കായി ബോസെ എന്നിങ്ങനെ രണ്ട് കായിക ഇനങ്ങള്‍ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം തങ്കു എന്ന മുയല് ആണ്. തങ്കുവിന്റെ പ്രകാശനവും വാർത്തസമ്മേളനത്തിൽ നടന്നു. മീഡിയ റൂമിന്റെ ഉദ്ഘാടനവും നടന്നു.
മലയാളിയുടെ അഭിമാനമായ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് ഇത്തവണ സ്കൂള്‍ ഒളിമ്പിക്സിന്റെ ബ്രാന്റ് അംബാസഡറാകുന്നത്. സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിന്റെ പ്രമോ വീഡിയോ മന്ത്രി ജി ആര് അനില്‍ പ്രകാശനം ചെയ്തു.
