ഡൽഹി സ്ഫോടനത്തിൽ മുഖ്യപ്രതി ഡോ.ഉമർ നബി പ്രവർത്തിച്ചത് ‘ഉകാസ’ എന്ന ഹാൻഡിലിന്റെ നിർദ്ദേശം അനുസരിച്ച്. വൈറ്റ് കോളർ ഭീകരസംഘത്തെ ജയ്ഷ മുഹമ്മദുമായി ബന്ധിപ്പിച്ചത് ഉകാസയാണെന്നാണ് വിവരം. തുർക്കിയിലെ ഹാൻഡ്‌ലറാണ് ‘ഉകാസ’ എന്ന രഹസ്യ നാമത്തിൽ അറിയപ്പെട്ടിരുന്നത്. അറബിയിൽ ചിലന്തി എന്നർത്ഥം വരുന്ന ഉകാസ ഹാൻഡ്‌ലറുടെ നീക്കങ്ങൾ തുർക്കിയിലെ അങ്കാറയിൽ നിന്ന് ആയിരുന്നു എന്നു വിവരം.

ഉമർ നബി ‘ഉകാസ’യുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇയാളെ കാണാനാണ് ഡോ. ഉമർ തുർക്കിയിൽ പോയതെന്നും വിവരം. ഡൽഹി സ്ഫോടനവുമായുള്ള വിവരങ്ങൾ ഉമർ ഉകാസയുമായി പങ്കുവെച്ചിരുന്നതായും വിവരം. ഡിസംബർ ആറിന് ഡൽഹിയിൽ ആറ് ഇടങ്ങളിൽ ഒരേ സമയം ആക്രമണം നടത്താൻ ആയിരുന്നു ഡൽഹി സ്ഫോടനക്കേസ് പ്രതികൾ പദ്ധതിയിട്ടിരുന്നെന്ന് വിവരം. കൊണാട്ട് പ്ലേസ്, മയൂർ വിഹാർ, റെഡ് ഫോർട്ട് പാർക്കിംഗ് എന്നിവിടങ്ങൾ ആക്രമണ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നതായി സൂചന ലഭിച്ചു. ആക്രമണപദ്ധതിക്കായി വൈറ്റ് കോളർ സംഘം 30 ലക്ഷം രൂപ സമാഹരിച്ചെന്നും കണ്ടെത്തി.

അതേസമയം ഡൽഹി സ്ഫോടനത്തിൽ ഫരിദാബാദിൽ എക്കോ സ്‌പോർട് വാഹനം ഉപേക്ഷിച്ച ആളെ പിടികൂടി. ഫഹീം എന്നയാളാണ് പിടിയിലായത്. മുഖ്യപ്രതി ഡോ ഉമർ നബിയുടെ ബന്ധുവാണ് ഫഹീം. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെ കൂടി കസ്റ്റഡിയിലെടുത്തു. ജമ്മു കാശ്മീരിലെ കാർഡിയോളജി വിദ്യാർത്ഥിയായ ഡോക്ടർ മുഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഡോക്ടറായ ഡോ. ഷഹീൻ ഷാഹിദുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. പ്രതികൾ ആക്രമണം നടത്താൻ ലക്ഷ്യമിട്ട മൂന്നാമത്തെ കാറിനായി അന്വേഷണ സംഘം തെരച്ചിൽ നടത്തുന്നു. മാരുതി ബ്രെസ്സയാണ് മൂന്നാമത്തെ കാർ എന്ന് സൂചന.
