തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേറ്റു. 50 വോട്ടുകളാണ് ആശ നാഥിന് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. എല്‍എഡിഎഫിന്റെ രാഖി രവികുമാറിന് 28 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവുമായി. യുഡിഎഫിന്റെ മേരി പുഷ്പത്തിന് 19 വോട്ടുകളുമാണ് ലഭിച്ചത്.
തിരുവനന്തപുരത്തെ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. രാവിലെയാണ് മേയറായി വിവി രാജേഷ് ചുമതലയേറ്റത്. 51 വോട്ടുകള്‍ നേടിയാണ് വിവി രാജേഷ് വിജയിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും ഒരു പോലെ വികസനം കൊണ്ട് വരുമെന്നും വികസിത അനന്തപുരിക്കായി ഒരുമിച്ച് മുന്നേറാമെന്നും ഡെപ്യൂട്ടി മേയർ ആശാനാഥ് പറഞ്ഞു. ആശാനാഥിൻ്റെ ഫ്ലക്സ് ബോർഡ് കോർപ്പറേഷന് മുകളിൽ സ്ഥാപിച്ച് ബിജെപി പുറത്ത് ചെണ്ടമേളം നടത്തി. ആശാനാഥിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും മുൻപ് കൗൺസിലർ ഹാൾ വിട്ട് ആർ ശ്രീലേഖ ഇറങ്ങി പോയി.
അതേസമയം തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ ചട്ടലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപിഐഎം വ്യക്തമാക്കി. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. സത്യപ്രതിജ്ഞ ചെയ്ത ഇരുപത് അംഗങ്ങൾ ചട്ടം ലംഘിച്ചുവെന്നാണ് സിപിഐഎമ്മിൻ്റെ പരാതി. ബിജെപിയുടെ ചട്ടലംഘനത്തിനെതിരെ സിപിഐഎം പ്രതിഷേധിച്ചിരുന്നു.



