ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ കശ്മീർ സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ പരിക്കേറ്റവരെ രാഹുൽഗാന്ധി സന്ദർശിക്കും. അനന്ത്നാഗിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയാണ് രാഹുൽഗാന്ധി സന്ദർശിക്കുന്നത്.
രാവിലെ 11 മണിയോട് കൂടി രാഹുൽഗാന്ധി മെഡിക്കൽ കോളേജിൽ എത്തും. അതേസമയം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ കോണ്ഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രിൽ 27-ലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുന്നു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി ഇന്ന് ശ്രീനഗറിൽ എത്തും. ഭീകരാക്രമണത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രത്യേക അവലോകനയോഗം ചേരും.
ഇതുവരെ സ്വീകരിച്ച നടപടികൾ ഉന്നത സൈനിക ഉദ്യോഗസ്ഥർ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേധിയെ അറിയിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ജമ്മു കാശ്മീരിൽ എത്തും. അനന്ത്നാഗിൽ 11 മണിയോടെ എത്തുന്ന രാഹുൽ ഗാന്ധി ഭീകരാക്രമണത്തിൽ പരുക്കേറ്റ്
ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും.
പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ജൂണിൽ തുറക്കാറുള്ള ബൈസരൺ വാലി ഇപ്രാവശ്യം ഏപ്രിലിൽ തുറന്നത് സുരക്ഷ ഏജൻസികൾ അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്രം പറയുമ്പോൾ അത് സുരക്ഷാ വീഴ്ചയല്ലേ എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം. അതേസമയം പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനു വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

