കിളിയൂർ ജോസിൻ്റെ കൊലപാതകം സാത്താൻ സേവയെന്ന് പാരാസൈക്കോളജിസ്റ്റ് ഡോ. വി ജോർജ് മാത്യു. സാത്താനെ പ്രീതിപ്പെടുത്താനാണ് ജോസിനെ കൊലപ്പെടുത്തിയത്. ജോസിൻ്റെ കൊലപാതകം നന്തൻകോട് കൊലപാതകത്തോട് സാമ്യമുള്ളതാണ്. പ്രജിൻ്റെ മുറിയിൽ കണ്ടത് ബ്ലാക്ക് മാജിക്കിൻ്റെ വസ്തുക്കൾ അല്ലെന്നും ജോർജ് മാത്യു പറഞ്ഞു.
തിരുവനന്തപുരം നന്തൻകോട് കേഡൽ ജിൻസൺ രാജ മാതാപിതാക്കളടക്കം നാലുപേരെ കൊലപ്പെടുത്തിയ സംഭവവുമായി സാമ്യമുള്ളതാണെന്നും ജോർജ് മാത്യു ചൂണ്ടിക്കാണിച്ചു. പ്രജിന്‍റെ റൂമിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ സൂചിപ്പിക്കുന്നത് സാത്താൻ സേവയാണ് എന്നാണ്. വരച്ച ചിത്രങ്ങളും രൂപങ്ങളും സാത്താൻ സേവയെന്നതാണ് തെളിയിക്കുന്നതെന്നും ജോർജ് മാത്യു പറഞ്ഞു. സിനിമാപഠനത്തിനായി കൊച്ചിയിലെത്തിയപ്പോൾ ലഭിച്ച ബന്ധങ്ങളാവാം ഇതിനു പിന്നിലെന്നും സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസിനെ മകൻ പ്രജിൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊവിഡിനെ തുടർന്നാണ് പ്രജിൻ ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിൽ മടങ്ങിയെത്തിയത്. പിന്നീടാണ് അഭിനയ മോഹവുമായി പ്രജിൻ കൊച്ചിയിലെത്തിയത്. കൊച്ചിയിൽനിന്നും തിരികെ വന്നശേഷം മകനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അമ്മ പറഞ്ഞത്.