മെട്രോ സ്‌റ്റേഷൻ കെട്ടിടങ്ങളിൽ പ്രീമിയം മദ്യവിൽപനശാലകൾ തുറക്കാനുള്ള തീരുമാനത്തിന്‍റെ ആദ്യഘട്ടം വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്‌റ്റേഷനിലുമാവാൻ സാധ്യത. പിന്നീട് ഇത് മറ്റ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
മദ്യം വിൽക്കുന്നതിനായി എക്‌സൈസിൽ നിന്ന് ലൈസൻസ് ലഭിക്കണം. മദ്യവിൽപനശാലകൾക്കുള്ള സ്ഥലം ടെണ്ടർ പ്രകാരമായിരിക്കും ഏറ്റെടുക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലെന്ന് കൊച്ചി മെട്രോ റെയിൽ അധികൃതർ അറിയിച്ചു.
ഔട്ട്‌ലെറ്റിന്റെ പ്രവർത്തന മാനദണ്ഡങ്ങളിലും വൈകാതെ തീരുമാനമുണ്ടായേക്കും. മുമ്പ് ബാങ്കുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മെട്രോ സ്‌റ്റേഷനുകളിൽ സ്ഥലം അനുവദിച്ചിരുന്നു. ആലുവ, കമ്പനിപ്പടി സ്റ്റേഷനുകളിൽ എസ്ബിഐ, ആലുവ സ്റ്റേഷനിൽ ഫെഡറൽ ബാങ്ക്, എംജി റോഡ് സ്‌റ്റേഷനിൽ കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നിവയ്ക്കാണ് സ്ഥലം അനുവദിച്ചത്. കളമശേരി മെട്രോ സ്‌റ്റേഷനിലും വാണിജ്യാടിസ്ഥാനത്തിൽ സ്ഥലം അനുവദിച്ചിരുന്നു.