വേനൽ കനത്തതോടെ കോഴിക്കോട് ജില്ലയിൽ സാംക്രമിക രോഗങ്ങളും പടരുന്നു. രണ്ടാഴ്ചക്കിടെ 95 പേർക്ക് മഞ്ഞപ്പിത്ത രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം ഇതിലും കൂടുതലാണ്. രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും കൃത്യമായ എണ്ണം ആരോഗ്യവകുപ്പിന്റെ സെെറ്റിൽ പ്രസിദ്ധീകരിക്കാനോ കുടിവെള്ള സ്രോതസുകൾ ശുചിയാക്കാനോ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമായിട്ടുണ്ട്.ദിനംപ്രതി പത്തിലധികം പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നാണ് വിവരം. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്. വേനൽ കടുത്തതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജല ദൗർലഭ്യമുണ്ട്. കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതും രോഗ വ്യാപനത്തിന് കാരണമാകുന്നു. പനി, ക്ഷീണം, വയറുവേദന, ഛർദി, ഓക്കാനം, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാഥമിക ലക്ഷണം. പൊതുവെ വൈറസ് ശരീരത്തിലെത്തി 2-7 ആഴ്ചയ്ക്ക് ശേഷമാണ് ലക്ഷണങ്ങൾ പുറത്തറിയുകയുള്ളൂ. രോഗാവസ്ഥയുടെ തുടക്കത്തിൽ ഹെപ്പറ്റൈറ്റിസ് വൈറസുകൾ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ശരീരത്തിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. ഇത് രോഗനിർണ്ണയം വൈകുന്നതിന് കാരണമാകുന്നു. രോഗമുള്ളവരുമായി സമ്പർക്കത്തിൽ വരുന്നതും ക്രമാതീതമായ പകർച്ചയ്ക്ക് കാരണമാകും. അതിനാൽ രോഗമുള്ളവർ ശുചിത്വം പാലിച്ച് മറ്റുള്ളവരിലേക്ക് പകരാതെനോക്കേണ്ടതുടെന്നും ആരോഗ്യപ്രവർത്തകർ അറിയിക്കുന്നു .