ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. സാമൂഹിക മാധ്യമ ചാനലുകളും ഒടിടി വെബ്‌സൈറ്റുകളും 2021 ലെ ഐടി നിയമത്തിലെ ധാര്‍മിക ചട്ടങ്ങള്‍ പാലിക്കണമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഐടി നിയമത്തിലെ ചട്ടം പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകും. രൺവീർ അലഹബാദിയുടെ പരാമർശത്തിന് പിന്നാലെയാണ് മുന്നിറിയിപ്പ്.
സ്വയം നിയന്ത്രണം ഉറപ്പാക്കണമെന്നും കുട്ടികളിലേക്ക് അനുചിതമായ ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയാന്‍ ‘എ’ റേറ്റിങുള്ള ഉള്ളടക്കങ്ങള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നിയമം അനുസരിച്ച് നിരോധിച്ചിരിക്കുന്ന ഉള്ളടക്കം കൈമാറരുത്, പ്രായം അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങളുടെ വര്‍ഗീകരണം തുടങ്ങിയ നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞു. സ്വയം നിയന്ത്രിത സമിതികളുടെ മേല്‍നോട്ടത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ധാര്‍മിക ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഹാസ്യനടൻ സമയ് റെയ്‌നയുടെ ‘ഇന്ത്യ ഗോട്ട് ലേറ്റന്റ്’ എന്ന പരിപാടിയില്‍ പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അല്ലാബാദിയയുടെ അശ്ലീല പരാമര്‍ശങ്ങള്‍ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. പിന്നാലെ നിരവധി പേര്‍ രണ്‍വീറിനെതിരെ പരാതിയുമായി എത്തി. ഇതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.