കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലെ കൂട്ട മരണം; മൂന്നുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി കാക്കനാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിനെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മൃതദേഹങ്ങളില്‍ ഇന്‍ക്വസ്റ്റ് ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.

മനീഷ് വിജയ് , സഹോദരി ശാലിനി വിജയ് എന്നിവരുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ അമ്മ ശകുന്തള അഗര്‍വാളിന്റെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇക്കാര്യത്തില്‍ വ്യക്തത വരും എന്നാണ് പോലീസ് കരുതുന്നത്. അതേസമയം അസ്വാഭാവിക മരണത്തിന് കേസെടുത്ത തൃക്കാക്കര പോലീസ് ഇന്നലെത്തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

ക‍ഴിഞ്ഞ ദിവസം രാത്രിയിലാണ് എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനിയും അമ്മ ശകുന്തള എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ജാര്‍ഖണ്ഡ് സ്വദേശിയായ അഡീഷണല്‍ കസ്റ്റംസ് കമ്മീഷണര്‍ മനീഷ് വിജയുടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. മൂന്ന് മുറികളിലായിട്ടായിരുന്നു മൂന്ന് മൃതദേഹങ്ങളും.

കഴിഞ്ഞ ഒരാഴ്ച മനീഷ് വിജയ് ലീവ് ആയിരുന്നു എന്നാല്‍ അവധി കഴിഞ്ഞിട്ടും മനീഷ് ഓഫീസില്‍ എത്താത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ച് എത്തുകയായിരുന്നു.

വീടിന് അകത്തുനിന്നും വലിയ രീതിയിലുള്ള ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു.

മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായി ബന്ധംപുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു മനീഷ്.

പൊലീസ് അടുക്കള ഭാഗത്തുനിന്നായി ഒരു സ്ത്രീയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മനീഷിനെ കൂടാതെ ഈ വീട്ടില്‍ മൂത്ത സഹോദരിയും അമ്മയുമാണ് താമസിച്ചിരുന്നത്. മനീഷിന്റെ മൃതദേഹം വീടിന്റെ മുന്‍ഭാഗത്തെ മുറിയിലും സഹോദരി ശാലിനിയുടെ മൃതദേഹം പിന്‍ഭാഗത്തെ മുറിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്.

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും