ഇന്ത്യന്‍ സിനിമയില്‍ ജ്വലിച്ചുനിന്നിരുന്ന താരറാണി ! ശ്രീദേവി വിടവാങ്ങിയിട്ട് 7 വര്‍ഷം

ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി വിടവാങ്ങിയിട്ട് 7 വര്‍ഷം. സിനിമാ ലോകത്ത് മികച്ച പ്രകടനങ്ങളുടെ ഒരു പരമ്പര തന്നെ അവശേഷിപ്പിച്ച ശ്രീദേവിയുടെ വിയോഗം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് എന്നും തീരാനഷ്ടമാണ്. മികച്ച അഭിനയ മികവും ആകര്‍ഷണീയതയും ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് മാറ്റ് കൂട്ടുകയാണ്.

അഭിനയം കൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യന്‍ സിനിമയില്‍ ജ്വലിച്ചുനിന്നിരുന്ന താരറാണി ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് മരണമില്ല. ആരാധകരെയും സിനിമാ മേഖലയെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡില്‍ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്ന ശ്രീദേവിയുടെ അകാലമരണം.

ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശ്രീദേവി ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ നായികയായി നിറഞ്ഞാടി. അക്കാലത്തെ ഹിറ്റുകളില്‍ മിക്കതും ശ്രീദേവി തന്റെ പേരില്‍ സ്വന്തമാക്കി. ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലൂടെ തുടങ്ങിയ ശ്രീദേവിയുടെ ജൈത്രയാത്രയില്‍ എണ്ണം പറഞ്ഞ ചില ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു. പതിനാറ് വയതിനിലെ, സിഗപ്പ് റോജാക്കള്‍, വാഴ്വേ മായം, മൂന്നാംപിറൈ അങ്ങനെയങ്ങനെ ആ നിര നീളുന്നു.തമിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവര്‍ഷം, ആ നിമിഷം, സത്യവാന്‍ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളില്‍ ശ്രീദേവി വേഷമിട്ടിട്ടുണ്ട്. പിന്നാലെ ബോളിവുഡിലേക്ക് ചേക്കേറിയ താരം, ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയും ശ്രീദേവിയെ തേടിയെത്തി. ഐ. വി. ശശി സംവിധാനം ചെയ്ത ആലിംഗനം, ഊഞ്ഞാല്‍ , ആ നിമിഷം, ആശിര്‍വാദം, അകലെ ആകാശം എന്നീ സിനിമകളില്‍ ശ്രീദേവി നായികയായി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച നടിയാണ് ശ്രീദേവി.. അറുപതുകളിലും എഴുപതുകളിലും മലയാളത്തില്‍ നിറഞ്ഞുനിന്നിരുന്ന ശ്രീദേവി 1996ല്‍ ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തി.

ഇതായിരുന്നു ശ്രീദേവിയുടെ അവസാന മലയാള ചിത്രം. സൗന്ദര്യവും അഭിനയവും ഒരേ അളവില്‍ ഒത്തുചേര്‍ന്നിരുന്ന ശ്രീദേവിയുടെ പദവി മറികടക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. അതിനെ മറികടക്കാന്‍ മറ്റൊരു ശ്രീദേവി ഉണ്ടാകുന്നത് വരെ. അന്നും ഇന്നും ശ്രീദേവിക്ക് തുല്യം ശ്രീദേവി മാത്രം.

Related posts

വിജയ് ചിത്രം ജനനായകന് പ്രദര്‍ശനാനുമതി നൽകി മദ്രാസ് ഹൈക്കോടതി; സെൻസർ ബോർഡിന് കടുത്ത വിമർശനം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം

IFFK-യിൽ വിലക്കേർപ്പെടുത്തിയ കൂടുതൽ സിനിമകൾക്ക് പ്രദർശന അനുമതി നൽകി കേന്ദ്ര സർക്കാർ