ഭക്ഷ്യവിഷബാധയെ തുടർന്ന് ദക്ഷിണ കന്നട ജില്ല ജയിലിലെ 45 തടവുകാരെ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ചയുണ്ടായ സംഭവം മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ അനുപം അഗർവാൾ വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചു. ഉച്ചഭക്ഷണമായി ചോറും സാമ്പാറുമാണ് തടവുകാർക്ക് നൽകിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തടവുകാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എല്ലാവരേയും പൊലീസ് വാഹനങ്ങളിൽ സുരക്ഷയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഐസിയുവിലാണ്. ഭക്ഷ്യവിഷബാധയേറ്റ തടവുകാരെ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നുപൊലീസ് കമ്മീഷണർ അനുപം അഗർവാൾ ആശുപത്രി സന്ദർശിച്ച് തടവുകാരെ പരിചരിക്കുന്ന ഡോക്ടർമാരുമായി സംസാരിച്ചു. ഭക്ഷ്യസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകുമെന്ന് അഗർവാൾ പറഞ്ഞു. ജയിലിൽ 350 തടവുകാരുണ്ട്.