ഇടുക്കിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്ത് ഫെഫ്ക. കഞ്ചാവ് കേസിൽ ആർജി വയനാടൻ എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന രഞ്ജിത്ത് ഗോപിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഫെഫ്കയുടെ നടപടി. അതേ സമയം ആർജി വയനാടന്റെ വീട്ടിലും ബ്യൂട്ടിപാർലറിലും എക്സൈസ് സംഘം റെയ്ഡ് നടത്തി. കഞ്ചാവ് ഉപയോഗിച്ചതിന്റെ തെളിവുകൾ എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് സൂക്ഷിച്ച സിപ് ലോക്ക് കവറുകൾ, കഞ്ചാവ് കുരുക്കൾ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു.
ഇന്ന് പുലര്‍ച്ചെ മൂലമറ്റം എക്‌സൈസാണ് മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥനെ പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജിത്ത് മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുണ്ട്. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തു. ഇടുക്കിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘അട്ടഹാസം’ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് പരിശോധനയുടെ ഭാഗമായി മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ അഭിലാഷും സംഘവും വാഗമൺ റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് അതീവ വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ രാജേഷ് വി ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.