സമരക്കാർക്കെതിരെ സിഐടിയു നേതാവ് കെ എൻ ഗോപിനാഥ് നടത്തിയ അശ്ലീല പരാമർശങ്ങൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് കേരള ആശാ വർക്കഴ്സ് അസോസിയേഷൻ. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി എം എ ബിന്ദുവാണ് നോട്ടീസ് അയച്ചത്.
‘കുടയ്‌ക്കൊപ്പം ഉമ്മയും കൊടുത്തു’ എന്ന പരാമർശം അടിയന്തരമായി പിൻവലിക്കണമെന്നും പരസ്യമായി ക്ഷമാപണം നടത്തി പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആശാ വർക്കർമാർ ആവശ്യപ്പെട്ടു. ഈ മാസം 3 നായിരുന്നു കെ എൻ ഗോപിനാഥ് ആശമാരെ അധിക്ഷേപിച്ചത്. സുരേഷ് ഗോപിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു കെ എന്‍ ഗോപിനാഥിന്റെ അശ്ലീല പരാമര്‍ശം.
സമരനായകന്‍ സുരേഷ് ഗോപി സമരകേന്ദ്രത്തില്‍ എത്തുന്നു. എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേര്‍ പരാതിപ്പെട്ടതോടു കൂടി ഉമ്മകൊടുക്കല്‍ നിര്‍ത്തി എന്ന് തോന്നുന്നു. ഇപ്പോള്‍ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റില്‍ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലില്‍ വരാന്‍ എന്നായിരുന്നു ഗോപിനാഥിന്റെ പരാമർശം.
അതേസമയം, 29 ദിവസങ്ങൾ പിന്നിടുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ രാപ്പകൽ സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് . മാർച്ച് 17ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കാനാണ് ആശാ വർക്കർമാരുടെ തീരുമാനം. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം ഒരു മാസത്തിലേക്ക് അടുക്കുമ്പോഴും സർക്കാർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. നിലവിലെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതും പരിഹരിക്കേണ്ടതും സംസ്ഥാന സർക്കാരാണെന്നും സമരക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും ആശമാർ ആവശ്യപ്പെടുന്നു. ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം ശക്തമാക്കുമെന്നാണ് ആശാവർക്കർമാർ പറയുന്നത്.
ഇതിനിടെ ആശാ വർക്കർമാർക്ക് നിലവിലുള്ള 7000 രൂപയ്ക്ക് പകരം 21000 രൂപ മാസവേതവും വിരമിക്കൽ ആനുകൂല്യങ്ങളും നൽകണമെന്ന് കെസി വേണുഗോപാൽ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ആശാ വര്‍ക്കര്‍മാരുടെ പ്രതിസന്ധി പാർലമെന്റിന്റെ ഇരു സഭകളിലും ഇന്ന് ഉന്നയിക്കപ്പെട്ടു.