നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ ഗുരുതര ആരോപണം. നടിയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി പരാതി നൽകി. ഖമ്മം എസിപിക്കും ജില്ലാ അധികാരിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.
ഷംഷാബാദിലെ ഒരു ഗ്രാമത്തിൽ സൗന്ദര്യയ്ക്കും സഹോദരനും ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഈ ഭൂമി തനിക്ക് വിൽക്കാൻ സൗന്ദര്യയ്ക്കും സഹോദരനും മേൽ മോഹൻബാബു സമ്മർദ്ദം ചെലുത്തിയതായി പരാതിക്കാരനായ ചിട്ടിമല്ലു ആരോപിച്ചു. എന്നാൽ ഇതിന് വിസമ്മതിച്ചതാണ് പ്രശ്ങ്ങൾക്ക് കാരണം. സൗന്ദര്യയുടെ മരണശേഷം, മോഹൻ ബാബു ഭൂമി കൈവശപ്പെടുത്തിയെന്ന് ചിട്ടിമല്ലു ആരോപിച്ചു. 2004 ഏപ്രിൽ 17-ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകവേയാണ് സൗന്ദര്യ മരിച്ചത്. നടി സഞ്ചരിച്ച അഗ്നി ഏവിയേഷന്റെ ചെറുവിമാനം തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ സൗന്ദര്യക്ക് പുറമെ മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, നടിയുടെ സഹോദരൻ അമർനാഥ് ഷെട്ടി, പ്രാദേശിക ബിജെപി നേതാവ് രമേഷ്കാദം മരിച്ചു.