നരേന്ദ്ര മോദി മുൻ ജന്മത്തിൽ ഛത്രപതി ശിവജി ആയിരുന്നുവെന്ന് ബിജെപി എംപി; ശിവജിയുടെ മഹിമയെ അപമാനിച്ചെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പുനർജന്മമാണെന്ന് അവകാശപ്പെട്ട് ബിജെപി എംപി പ്രദീപ് പുരോഹിത്. ഒഡിഷയിലെ ബർഗഢിൽ നിന്നുള്ള പാർലമെന്റ് അംഗമായ പ്രദീപ് പുരോഹിത് ലോക്സഭയിലാണ് വിചിത്ര വാദം ഉന്നയിച്ചത്.കുറച്ചുനാൾ മുമ്പ് ഒരു സന്യാസിയുമായി സംസാരിച്ചെന്നും നരേന്ദ്ര മോദി മുൻ ജന്മത്തിൽ ഛത്രപതി ശിവജി ആയിരുന്നുവെന്ന് സന്യാസി തന്നോട് പറഞ്ഞെന്നും പ്രദീപ് പുരോഹിത് അവകാശപ്പെട്ടു. രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കാൻ വേണ്ടിയാണ് പുനർജന്മമെന്നും പുരോഹിത് പറഞ്ഞു.
പ്രസ്താവനക്ക് എതിരെ പ്രതിപക്ഷ പാർട്ടികളും മോദി വിമർശകരും രംഗത്തെത്തി. ശിവജിയുടെ മഹിമയെ ബിജെപി എംപി അപമാനിച്ചെന്ന് കോൺഗ്രസ് വമർശിച്ചു. ശിവജി മഹാരാജിന്റെ തലപ്പാവ് നരേന്ദ്ര മോദിയുടെ തലയിൽ അണിയിക്കാൻ ശ്രമിക്കുന്നത് ശിവജിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് വർഷ ഗെയ്ക്വാദ്. ബിജെപിക്കാരുടെ അസംബന്ധങ്ങൾ നിയന്ത്രിക്കണമെന്നും ശിവജിയെ നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദിയും പ്രതികരിച്ചു.സമൂഹമാധ്യമങ്ങളിലും വിഷയം സജീവ ചർച്ചയാണ്. രണ്ട് ജന്മങ്ങൾക്കിടയിൽ നരേന്ദ്ര മോദി എന്തുചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പുരോഹിതിന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളിൽ ഒന്ന്. ശിവജി മഹാരാജ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ലെന്നും ശിവജിയുടെ പാരമ്പര്യത്തിന് രാഷ്ട്രീയ നിറം നൽകുന്നത് ശരിയല്ലെന്നുമാണ് മറ്റൊരു കമന്റ്. സ്തുതിപാടലിന്റെ അങ്ങേയറ്റമെന്നും വിമർശനം.പ്രദീപ് പുരോഹിത് മാപ്പ് പറയണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.ആദ്യമായല്ല, നരേന്ദ്ര മോദിയെ ചരിത്ര പുരുഷന്മാരോട് ഉപമിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തുന്നത്. 2020ൽ ജഗ് ഭഗവാൻ ഗോയൽ എഴുതിയ ആജ് കേ ശിവജി: നരേന്ദ്ര മോദി (ശിവജി – വർത്തമാനകാല ശിവജി) എന്ന പുസ്തകം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2014ൽ നരേന്ദ്ര മോദിയെ മൗര്യ ചക്രവർത്തി അശോകനോട് ഉപമിച്ച ബിജെപി നേതാവ് സുരാജ്നനാടന്റെ പ്രസ്താവനയും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.

Related posts

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾ മരിച്ചു

സോനം വാങ്‌ചുക്കിന്റെ തടങ്കൽ നീക്കി; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

13 വർഷമായി കോമയിൽകഴിയുന്ന ഹരീഷ് റാണയ്ക്ക് ദയാവധം; സുപ്രധാന വിധിയുമായി സുപ്രീംകോടതി