കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി

കൊല്ലം ആയൂരില്‍ മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ആത്മഹത്യ ചെയ്തു. ആയൂര്‍ ഇളമാട് വടക്കെവിള രഞ്ജിത്ത് ഭവനില്‍ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നല്‍കിയതിനു ശേഷം ഷാള്‍ മുറുക്കി രഞ്ജിത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് രഞ്ജിത്ത് അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്. സുജാതയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തന്നെ കൊല്ലാന്‍ മകനോട് ആവശ്യപ്പെട്ടത് താന്‍ തന്നെയാണെന്നും ഒരുമിച്ചാണ് തങ്ങള്‍ ഗുളിക കഴിച്ചതെന്നും സുജാത ബന്ധുക്കളോട് പറഞ്ഞു. ഷാള്‍ കഴുത്തില്‍ മുറുകിയപ്പോള്‍ സുജാതയുടെ ബോധം മറഞ്ഞു. ഇത് കണ്ട് അമ്മ മരിച്ചെന്ന് കരുതി രഞ്ജിത്ത് ഉടന്‍ മുറിയില്‍ കയറി വാതിലടയ്ക്കുകയും തൂങ്ങി മരിക്കുകയുമായിരുന്നു.

ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അമ്മയും മകനും കുറച്ചുകാലമായി വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. പ്രമേഹ രോഗിയായ സുജാതയുടെ കാല്‍ മുറിച്ച് നീക്കേണ്ടി വന്നിരുന്നു. സുജാതയ്ക്ക് മരുന്ന് വാങ്ങാന്‍ പോലും ഈ കുടുംബത്തിന് സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. ഇതോടെ ഇന്നലെ രാത്രി ഇരുവരും ഒരുമിച്ച് മരിക്കാന്‍ തീരുമാനം എടുത്തെന്നാണ് പൊലീസ് പറയുന്നത്. ഷുഗറിന്റെ ഗുളിക രണ്ട് പേരും അമിതമായി കഴിച്ചിരുന്നു. തുടര്‍ന്നാണ് രഞ്ജിത്ത് അമ്മയെ കൊലപ്പെടുത്തിയത്. രാവിലെ ഇവരുടെ വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരാണ് തൂങ്ങിമരിച്ച നിലയില്‍ രഞ്ജിത്തിനെ കണ്ടത്. വെള്ളം ചോദിച്ച് കരയുന്ന സുജാതയെ ഇവര്‍ കണ്ടെത്തുകയും നാട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയുമായിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും