തളിപ്പറമ്പില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്.കഴിഞ്ഞ മാസം അറസ്റ്റിലായി റിമാൻ്റിൽ കഴിയുന്ന സ്‌നേഹ മെര്‍ലിൻ നെതിരേയാണ് തളിപ്പറമ്പ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്. നേരത്തെ പീഡനത്തിന് ഇരയായ തളിപ്പറമ്പ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയുടെ 15 വയസ്സുകാരനായ സഹോദരനെയാണ് സ്നേഹ പീഡിപ്പിച്ചതായാണ് പരാതി.നിര്‍ബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെണ്‍കുട്ടിയുടെ സഹോദരനായ 15കാരന്‍ മൊഴി നല്‍കി.ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സ്നേഹ കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുെവന്നും കണ്ടെത്തിയിട്ടുണ്ട്. പരാതിപ്പെട്ടാല്‍ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. പീഡന വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്.തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.ആദ്യ ഘട്ടത്തില്‍ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി പറയാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല.പൊലീസ് 15കാരന്റെ മൊഴി രേഖപ്പെടുത്തി.പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാർച്ച് 14 നാണ് സ്‌നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകരാണ് സ്നേഹയുടെ അറസ്റ്റിന് വഴിവച്ചത്.
അസ്വാഭാവികമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം അധ്യാപകര്‍ രക്ഷിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയോട് വാല്‍സല്യമാണെന്ന് പറഞ്ഞിരുന്ന സ്നേഹ സ്വര്‍ണ ബ്രേസ്ലറ്റും സമ്മാനമായി വാങ്ങി നല്‍കിയിരുന്നു തുടർന്ന് പീഡനം നടത്തുകയായിരുന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ മെര്‍ലിന്‍ പ്രതിയായിരുന്നു. 2024 ഫെബ്രുവരി മൂന്നിനായിരുന്നു ആ സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്തായിരുന്നു ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയായിരുന്നു സ്നേഹ മെര്‍ലിന്‍.