മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണ ഡല്‍ഹിക്ക് പുറമേ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനാണ് റാണ കൊച്ചി ഉള്‍പ്പെടെ സന്ദര്‍ശിച്ചത്. ചോദ്യം ചെയ്യലിനോട് റാണ ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. ഒരു ദിവസം എട്ടു മുതല്‍ 10 മണിക്കൂര്‍ വരെയാണ് അന്വേഷണസംഘം റാണയെ ചോദ്യം ചെയ്യുന്നത്. ഇന്ന് റാണയെ കസ്റ്റഡിയില്‍ ലഭിച്ചിട്ട് അഞ്ചാം ദിനമാണ്.

ഹാവൂര്‍ റാണ ഡല്‍ഹിയിലും ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കിയിരുന്നു. കോടതിയില്‍ എന്‍ ഐ എ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ജഡ്ജി ചന്ദര്‍ ജിത് സിംഗിന്റ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായില്‍ എത്തിയ റാണ കണ്ട വ്യക്തിക്ക് ഡി കമ്പനിയുമായി ബന്ധമുള്ളതായും സംശയമുണ്ട്.

എന്‍ഐഎ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ നിരീക്ഷണം. ഭീകരാക്രമണത്തിന്റ ഗൂഢാലോചന നടന്നത് വിദേശത്തെന്നും ജഡ്ജി ചന്ദര്‍ ജിത് സിംഗിന്റ ഉത്തരവില്‍ ഉണ്ട്. രാജ്യതലസ്ഥാനം ഉള്‍പ്പെടെ ഇന്ത്യയിലെ ഒന്നിലധികം ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായും 12 പേജുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഭീകരാക്രമണത്തിന് മുന്നോടിയായി തഹാവൂര്‍ റാണ ദുബായിലെത്തി ഒരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദുബായില്‍ എത്തിയ റാണ കണ്ട വ്യക്തിക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുള്ളതായി അന്വേഷണസംഘത്തിന് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ആക്രമണത്തില്‍ ദാവൂദ് ഇബാഹിമിന്റ പങ്കും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. റാണയുടെ കൊച്ചി സന്ദര്‍ശനത്തില്‍ ഡി കമ്പനിയുടെ പങ്കിനെ കുറിച്ചും അന്വേഷണസംഘം പരിശോധിക്കും. ഇന്ത്യയില്‍ എത്തിയ റാണ ബന്ധപ്പെട്ടതായി കണ്ടെത്തിയ ആളുകള്‍ നിരീക്ഷണത്തിലാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും