പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം നടുങ്ങി നിൽക്കുമ്പോൾ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. നിരക്കില്‍ വന്‍ വര്‍ധന വന്നതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ട് നിരക്ക് കുറയ്ക്കാൻ നിര്‍ദേശം നൽകി. ടിക്കറ്റ് നിരക്ക് 65,000 രൂപവരെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി.
യാത്രാനിരക്ക് സാധാരണ ഗതിയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് വ്യോമയാന മന്ത്രാലയം കർശന നിര്‍ദേശം നൽകിയതോടെ നിരക്ക് ഏതാണ്ട് 14,000 രൂപയിലേക്ക് താഴ്ന്നു. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ രണ്ട് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
ഭീകരാക്രമണത്തെ തുടർന്ന് ശ്രീനഗറിൽനിന്ന് തിരിച്ചു പോകുന്നവരുടെ എണ്ണം പൊടുന്നനെ വർധിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചത്. ഹൈവേകളില്‍ വാഹനക്കുരുക്ക് രൂക്ഷമാകുകയും വിമാനത്താവളങ്ങള്‍ വിനോദ സഞ്ചാരികളെക്കൊണ്ട് നിറയുകയും ചെയ്തു. ഡല്‍ഹിയിലേക്കുള്ള ആളുകളുടെ എണ്ണം കൂടിയതോടെയാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്.
ഭീകരാക്രമണത്തിന്‍റെ സാഹചര്യത്തിലും വിമാനക്കമ്പനികളുടെ ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. ഉയര്‍ന്ന നിരക്കുള്ള ടിക്കറ്റുകളുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ പലരും പങ്കുവെച്ചതോടെയാണ് ടിക്കറ്റ് നിരക്ക് വർധന വാർത്തകളിൽ ഇടംപിടിച്ചത്.