വയനാട് മേപ്പാടി എരുമക്കൊല്ലിയിൽ കാട്ടാന കുത്തിക്കൊന്ന അറുമുഖന്‍റെ മൃതശരീരം സംസ്കരിച്ചു. അറുമുഖന്റെ കുടുംബത്തിനുള്ള വനം വകുപ്പിന്റെ അടിയന്തിര സഹായം 5 ലക്ഷം കൈമാറി. ആനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള എല്ലാ നടപടികളുമായി വനം വകുപ്പ് മുന്നോട്ടു പോവുകയാണ്. ഇതിനായി മൂന്ന് സംഘങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമം തുടങ്ങി. മുത്തങ്ങയിൽ നിന്നും കുങ്കിയാനകളായ വിക്രമിനെയും ഉണ്ണികൃഷ്ണനെയും സ്ഥലത്തെത്തിച്ചു. ശ്രമം പരാജയപ്പെട്ടാൽ മയക്ക് വെടിവെക്കും. ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് ഗാർഡൻ പ്രമോദ് ജി കൃഷ്ണൻ പുറപ്പെടുവിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ആദ്യം ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരും. അത് പരാജയപ്പെട്ടാൽ കുങ്കിയാനകളെ ഇറക്കും. കുങ്കിയാനകളുടെ ദൗത്യം പരാജയപ്പെട്ടാൽ മാത്രമേ മയക്കുവെടി വെക്കുകയുള്ളൂ എന്ന ഉപാധിയിലാണ് ഉത്തരവ്. മുത്തങ്ങയിൽ നിന്നും കുങ്കിയാനകൾ ആയ ഉണ്ണികൃഷ്ണനെയും വിക്രമിനെയും എരുമക്കൊല്ലിയിൽ എത്തിച്ചു. നാളെ രാവിലെ മുതൽ ഡ്രൈവ് ആരംഭിക്കും. അറുമുഖന്റെ കുടുംബത്തിനുള്ള വനം വകുപ്പിന്റെ അടിയന്തിര സഹായം 5 ലക്ഷം രൂപ ഡി എഫ് ഓ അജിത് കെ രാമൻ അദ്ദേഹത്തിന്‍റെ മക്കൾക്ക് കൈമാറി.