നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി

കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂർത്തിയായി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി.

2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. അതേസമയം, കേഡലിന് മാനസികപ്രശ്നമുണ്ടെന്നായിരുന്നു എന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.

ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പൊലീസിൽ മൊഴി നൽകിയിരുന്നു.

കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചുവന്നപ്പോൾ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റിലായത്. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് കേഡൽ കോടതിയിൽ വാദിച്ചത്. കൊലപാതകം നടന്നപ്പോൾ താൻ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ആ സമയം ചെന്നൈയിൽ അലഞ്ഞ് നടക്കുകയായിരുന്നുവെന്നും കേഡൽ വാദിച്ചു. എന്നാൽ ഈ വാദത്തിന് തെളിവില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, വീട് നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും