അധ്യക്ഷ സ്ഥാനത്ത് ഇരിക്കെ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ച് കെ സുധാകരൻ. കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം. തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സംതൃപ്തി ഉണ്ടെന്നും ഓരോ തെരഞ്ഞെടുപ്പിലും മുന്നേറാൻ കഴിഞ്ഞുവെന്നും കെ സുധാകരൻ പറഞ്ഞു. ലോക്സഭയിലും, ഉപതെരഞ്ഞെടുപ്പുകളിലും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കിയെന്നും സുധാകരൻ പറഞ്ഞു.രാഷ്ട്രീയ പ്രവർത്തനത്തിലെ ചാരിതാർഥ്യത്തിന്റെ കാലഘട്ടമാണ് കടന്നുപോയത്. പിന്നോട്ടു പോയിട്ടില്ല. പ്രവർത്തകരുടെ പിന്തുണയോടെ തന്റെ കാലഘട്ടക്കിൽ നേട്ടം മാത്രമാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് കെ സുധാകരൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം കൂട്ടായ പ്രവർത്തനത്തിന്റെ വിലയിരുത്തലായി അഭിമാനത്തോടെ നോക്കിക്കാണുന്നുവെന്ന് അദേഹം പറഞ്ഞു.
തന്നെ കേസിൽ കുടുക്കാനും ജയിലിൽ അടക്കാനും നോക്കിയവരുണ്ട്. ഇരട്ട ചങ്കന്മാരോടും 56 ഇഞ്ച് നെഞ്ചളവുള്ളവരോടും നോ കോംപ്രമൈസ് എന്ന നിലപാടിൽ മാറ്റമുണ്ടായിട്ടില്ല. നാല് വർഷക്കാലം തന്നിൽ വിശ്വാസവും പൂർണപിന്തുണയും നൽകിയ നേതൃത്വത്തിന് സ്‌നേഹവും കടപ്പാടും പങ്കുവെക്കുന്നതായി കെ സുധാകരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റാകുന്ന സണ്ണി ജോസഫ് തന്റെ സഹോദരനാണെന്നും കണ്ണൂർ ജില്ലയിലെ കോൺഗ്രസ് നേതൃത്വം അഭിമാനിക്കുന്നതായി കെ സുധാകരൻ പറഞ്ഞു. പാർട്ടിയെ കൂടുതൽ ഊർജസ്വലമായി സണ്ണി ജോസഫ് കൊണ്ടുപോകും. കേരളത്തിലെ രാഷ്ട്രീയത്തിൽ കോൺഗ്രസിന് അത്യുജ്ജലമായ ഫലം ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കുന്ന ഒരു പുതിയ യുദ്ധസമാനമായ ടീമായി മാറുമെന്ന് കെ സുധാകരൻ പറഞ്ഞു.