നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഉപതെരഞ്ഞെടുപ്പ് വരുത്തി വെച്ചവർ തന്നെ വീണ്ടും മത്സരിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ നാല് സ്ഥാനാർത്ഥികളാണ് അവിടെ മത്സരിക്കുന്നത്. എൽഡിഎഫും യുഡിഎഫും എസ്ഡിപിഐയും പിവി അൻവറും ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ്. ബിജെപി മാത്രമാണ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അനാവശ്യമായ തെരഞ്ഞെടുപ്പാണെന്ന് രാജീവ് ചന്ദ്രശേഖർ മുൻപും പറഞ്ഞിരുന്നു. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ എൻഡിഎ ആ വെല്ലുവിളി ഏറ്റെടുത്തതാണെന്നും വികസിത കേരളം വികസിത നിലമ്പൂർ അതാണ് ബിജെപി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. പി വി അൻവർ മത്സര രംഗത്ത് ഉറച്ചുനിൽക്കുമോയെന്ന് ഇന്നറിയാം. തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ രണ്ടുതവണയും പിവി അൻവർ മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കുമെന്നാണ് അൻവർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.18 പത്രികകളാണ് വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ സ്വീകരിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അൻവർ സമർപ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്യാത്ത പാർട്ടിയുടെ സ്ഥാനാർഥിയായി അൻവറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചാണ് അൻവറിന്റെ പത്രിക പിൻവലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും