ഭാരതാംബ വിവാദം സിപിഐഎമ്മിന്റെ തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് സിപിഐഎം ഇവർക്ക് ഇത്ര പ്രാധാന്യം നൽകുന്നത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഹോമിക്കുകയാണ്. ഗവർണ്ണർമാർക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ലാത്ത പ്രാധാന്യം കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കും എന്നത് സ്വാഭാവികമാണ്. ഗാന്ധിയെ കൊന്നവർ കൊണ്ടുവരുന്ന ബിംബങ്ങൾ ഒന്നും ഭാരതത്തിന്റേതല്ല എന്നും അതിനെ ജനങ്ങൾ കൂട്ടായി തള്ളിക്കളയും എന്നും രാഹുൽ പറഞ്ഞു.
യുവ നേതാക്കൾക്ക് പക്വത വേണമെന്ന ചെന്നിത്തലയുടെ പരാമർശത്തിനും രാഹുൽ മറുപടി നൽകി. മുതിർന്ന നേതാക്കൾ തെറ്റ് ചൂണ്ടിക്കാണിച്ചാൽ അംഗീകരിക്കുമെന്നും അത് ഉൾക്കൊള്ളേണ്ട ചുമതല ഞങ്ങൾക്കുണ്ട് എന്നും രാഹുൽ പറഞ്ഞു. ചെറുപ്പക്കാർ കാര്യങ്ങൾ ഗൗരവമായി കാണുകയും വിലയിരുത്തുകയും വേണമെന്നും തിരഞ്ഞെടുപ്പ് രംഗത്ത് നിൽക്കുമ്പോൾ ഓരോരുത്തർക്കും സൂക്ഷ്മത ആവശ്യമാണ് എന്നുമായിരുന്നു ചെന്നിത്തലയുടെ വിമർശനം. നിലമ്പൂരിൽ ചാണ്ടി ഉമ്മന്റെ പ്രവർത്തനം കൂടുതൽ ശ്രദ്ധിക്കപ്പടുകയും ഷാഫി, രാഹുൽ തുടങ്ങിയ നേതാക്കൾക്കെതിരെ മുറുമുറുപ്പ് കോൺഗ്രസിൽ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ വിമർശനം.