തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ വിശദീകരണം നൽകിയാൽ ഉടൻ തന്നെ അദ്ദേഹത്തിനെതിരായ നടപടികളിൽ നിന്ന് സർക്കാർ പിന്മാറണം അതാണ് സംഘടനയുടെ നിലപാടെന്ന് KGMCT സംസ്ഥാന പ്രസിഡന്റ് ഡോ റോസ്‌നാര ബീഗം. വിശദീകരണം നൽകാൻ ഡോക്ടർ ഹാരിസ് സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ പരിശോധന നടത്തിയതും പുതിയ പൂട്ട് ഘടിപ്പിച്ചതും ഡോക്ടറുടെ മനോവീര്യം കെടുത്തുന്ന നടപടിയായിരുന്നു. എൻക്വയറിയോ സെർച്ചോ നടത്തുമ്പോൾ വകുപ്പ് മേധാവിയുടെ പ്രസൻസ് വേണം. ഡോക്ടർക്കെതിരായ തുടർ എൻക്വയറി വേണമെന്ന് സംഘടന കരുതുന്നില്ല. എല്ലാം ക്രിസ്റ്റൽ ക്ലിയർ ആണെന്ന് ഇന്നലെ തന്നെ വ്യക്തമായെന്ന് KGMCT സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
സംഘടന പൂർണ്ണമായും ഡോക്ടർ ഹാരിസിനെ പിന്തുണയ്ക്കുന്നു. ഹാരിസിനെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി ഉറപ്പു നൽകിയിരുന്നു. മെഡിക്കൽ കോളജിലെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകളാണ് വേണ്ടതെന്നും സംഘടന മേധാവി കൂട്ടിച്ചേർത്തു.പർച്ചേസിലും മെയിന്റ്റൻസിലും കൃത്യമായ ക്രമീകരണം കൊണ്ടുവരണം. എല്ലാം വകുപ്പ് മേധാവിയുടെ തലയിൽ വെക്കുന്ന രീതി നല്ലതല്ല. പർച്ചേസ് സ്റ്റോർ വിഭാഗങ്ങൾ ഉത്തരവാദിത്വമേറ്റെടുക്കണം. എല്ലാത്തിനും വകുപ്പ് മേധാവി മറുപടി പറയണമെന്നത് ശരിയല്ല. എല്ലാം മെഡിക്കൽ കോളജിലും ഇതിനായി സിസ്റ്റം കൊണ്ടുവരണം. ക്രിയാത്മകമായി ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും KGMCT ആവശ്യപ്പെട്ടു.