ബിഹാര്‍ വോട്ടര്‍ പട്ടിക: ആധാര്‍ അംഗീകൃത രേഖയായി പരിഗണിക്കണം, നിലവില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായവരുടെ ആധാറും പരിഗണിക്കണം: സുപ്രീംകോടതി

ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ ആധാര്‍ അംഗീകൃത രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി. നിലവില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായവരുടെ ആധാറും പരിഗണിക്കണം. ബിഹാറിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെയും കക്ഷി ചേര്‍ത്തു.

പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ സഹായിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായ 65 ലക്ഷം വോട്ടര്‍മാരുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും പരിശോധിക്കണം.

ബിഹാറില്‍ പ്രത്യേക തീവ്ര പരിശോധനക്ക് (എസ്ഐആര്‍) ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്ക് ആധാര്‍ കാര്‍ഡോ മറ്റ് 11 രേഖകളോ ഉപയോഗിച്ച് പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കിയാല്‍ മതിയെന്നും നേരിട്ട് നല്‍കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാര്‍ടികള്‍ക്കാണ് സുപ്രീംകോടതി നിര്‍ദേശം കൈമാറിയത്.

പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സഹായങ്ങള്‍ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ (ബിഎല്‍എ) വഴി രാഷ്ട്രീയ പാര്‍ടികള്‍ ചെയ്ത് കൊടുക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ ഇതുവരെ കക്ഷികളല്ലാത്ത സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ടികളെ, കക്ഷി ചേര്‍ക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും