യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ. ഷിൻഡോ സെബാസ്റ്റ്യൻ നൽകിയ പരാതിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സന്ദേശത്തിന്‍റെ ആധികാരികത, ആരോപണം ഉയര്‍ത്തിയ യുവതി ആര്, ഭ്രൂണഹത്യയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രേരിപ്പിച്ചോ, ഭ്രൂണഹത്യ നടന്നോ തുടങ്ങിയ വിവരങ്ങൾ അടക്കം ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്‍റോ ജോസഫ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. ഇതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷന്‍ കെ വി മനോജ് കുമാര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഓഡിയോയിൽ ഉള്ള യുവതി പരാതി നൽകിയാൽ മാത്രമേ കേസെടുക്കാൻ കഴിയുകയുള്ളൂ. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ച പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പടക്കം പുറത്തെത്തിയിട്ടുണ്ട്.