ആലപ്പുഴയിൽ ആനയുടെ കുത്തേറ്റ പാപ്പാൻ മരിച്ചു. ഇടപ്പോൺ പറ്റൂർ മംഗലപ്പള്ളിയിൽ മുരളീധരൻ (53) ആണ് മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഹരിപ്പാട് സ്‌കന്ദനാണ് പാപ്പാനെ ആക്രമിച്ചത്. ഇന്നലെ വൈകീട്ട് ഹരിപ്പാടാണ് സംഭവം. മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദനെ തളയ്ക്കാൻ എത്തിയതായിരുന്നു മുരളീധരൻ. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ആനയുടെ പാപ്പാനാണ് മുരളീധരൻ.
മദപ്പാടിലായിരുന്ന ആന രണ്ടുപേരെയാണ് ആക്രമിച്ചത്. രണ്ടാംപാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയാണ് ആദ്യംകുത്തിയത്.ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
ചങ്ങല അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളില്‍ കയറിയ മണികണ്ഠനെ ഹരിപ്പാട് സ്‌കന്ദന്‍ കുലുക്കി താഴെയിടുകയും പിന്നീട് കുത്തുകയുമായിരുന്നു. ഇതിനുശേഷം ആനയെ തളയ്ക്കുകയുംചെയ്തിരുന്നു. പിന്നീട് സമീപത്തെ ക്ഷേത്രത്തില്‍നിന്ന് മുരളീധരനും കൂടുതല്‍ പാപ്പാന്മാരും സ്ഥലത്തെത്തിയിരുന്നു. ആനത്തറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹരിപ്പാട് സ്‌കന്ദന്‍ വീണ്ടും അക്രമാസക്തനായത്. മുകളിലിരുന്ന മുരളീധരനെ സമാനരീതിയില്‍ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു.