മൈക്കിൾ മദൻ കാമരാജൻ എന്ന ചിത്രം മുതൽ കമൽ ഹാസൻ നൽകിയ പിന്തുണയും പ്രശംസയും കൊണ്ടാണ് തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചതെന്ന് ഉർവശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ പ്രകടനത്തിന് മികച്ച നടിക്കുള്ള സൈമ അവാർഡ് നേടിയ ശേഷമുള്ള നന്ദി പ്രസംഗത്തിലാണ് ഉർവശി കമൽ ഹാസനെക്കുറിച്ച് മനസ് തുറന്നത്.ഉർവശി പുരസ്കാരം വാങ്ങുമ്പോൾ കമൽ ഹാസൻ അടക്കം സ്റ്റേജിലെ എല്ലാ അഭിനേതാക്കൾ ആദരമായി സ്റ്റാൻഡിങ് ഒവേഷൻ നൽകിയിരുന്നു. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരമായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സഹനടിക്കുള്ള പുരസ്‌കാരം നൽകിയത് എന്നും, മികച്ച നടിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്‌ഡം എന്തെന്നും ഉർവശി പരസ്യമായി ചോദിച്ച പശ്ചാത്തലത്തിൽ താരം സൈമയുടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.
ഉർവശി വേദിയിലേക്ക് കയറുമ്പോൾ ആദ്യം എഴുന്നേറ്റ് നിന്ന് കയ്യടിച്ചത്, കമൽ ഹാസനായിരുന്നു. കമലിന്റെ പ്രവൃത്തിയിൽ വികാരഭരിതയായാണ് ഉർവശി പ്രസംഗിച്ചത്. വേദിയിൽ പൃഥ്വിരാജ് സുകുമാരനടക്കം നിരവധി താരങ്ങളും സന്നിഹിതനായിരുന്നു. ആടുജീവിതത്തിൽ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജും ഏറ്റുവാങ്ങി.