എൻഎസ്എസിന്റെ നിലപാടിൽ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് എൻഎസ്എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ല. എൻഎസ്എസ് സാമുദായിക സംഘടനയാണ്. അവർക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂർണസ്വാതന്ത്ര്യമുണ്ട്. അവർ എന്ത് തീരുമാനമെടുക്കണമെന്ന് പറയേണ്ടത് ഞങ്ങളല്ലെന്നും സതീശൻ പറഞ്ഞു.
കപട ഭക്തി കാണിക്കുന്ന അയ്യപ്പ സംഗമവുമായി ഞങ്ങൾ ഒരുകാരണവശാലും സഹകരിക്കില്ല. അത് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനമാണ്. അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കേരളത്തിലെ സിപിഐഎം പ്രീണനവുമായി മുന്നോട്ടു പോകുകയാണ്. ഭൂരിപക്ഷ വർഗീയതയെയാണ് അവർ ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നത്. മുൻപ് അത് ന്യൂനപക്ഷ വർഗീയതയായിരുന്നു. ഇതിനെ രണ്ടിനേയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ല. ഉറച്ച മതേതര നിലപാടാണ് യുഡിഎഫിനുള്ളത്. കേരളത്തിലെ സിപിഐഎമ്മിന്റേത് ഇപ്പോൾ തീവ്ര വലതുപക്ഷ രാഷ്ട്രീയമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.