അതൃപ്തി മാറാതെ ജി സുധാകരൻ; കുട്ടനാട്ടിലെ സിപിഐഎം പരിപാടിയിൽ പങ്കെടുക്കില്ല

സിപിഐഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. കുട്ടനാട്ടിലെ സിപിഐഎം പരിപാടിയില്‍ പങ്കെടുക്കില്ലയെന്നും പരിപാടി അവർ നടത്തിക്കൊള്ളുമെന്നും പരിപാടിയിൽ തന്റെ ആവശ്യം ഇല്ലല്ലോയെന്നും ജി സുധാകരൻ പറഞ്ഞു.

സൈബർ ആക്രമണത്തിൽ പൊട്ടിത്തെറിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം നേതാക്കളായ സി എസ് സുജാതയും ആർ നാസറും വീട്ടിലെത്തി നേരിട്ട് കണ്ടത്. സന്ദർശനം കർഷകത്തൊഴിലാളി മാസിക സംഘടിപ്പിക്കുന്ന വിഎസ് അച്യുതാനന്ദൻ കേരള പുരസ്കാര പരിപാടിയിലേക്ക് ക്ഷണിക്കാൻ എന്നായിരുന്നു നേതാക്കൾ അറിയിച്ചത്. എന്നാൽ പരിപാടിയുടെ പോസ്റ്ററിലോ നോട്ടീസിലോ സുധാകരന്റെ പേരില്ല.

പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിൻ്റെ മുഖമാസിക ‘കർഷക തൊഴിലാളി’യുടെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണ പരിപാടിയിലാണ് ജി സുധാകരൻ പങ്കെടുക്കാത്തത്. പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ന് വൈകീട്ട് കരുനാഗപ്പള്ളിയിൽ നേരത്തെ തീരുമാനിച്ച നാടകശാലയുടെ പരിപാടിയിൽ സുധാകരൻ പങ്കെടുക്കും. അതേസമയം കുട്ടനാട് വെച്ച് നടക്കുന്ന കർഷകത്തൊഴിലാളി മാസികയുടെ പരിപാടിയിൽ സുധാകരനെ ഒഴിവാക്കിയതിൽ കടുത്ത വിമർശനം പാർട്ടിക്കുള്ളിൽ ഉണ്ട്. കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ കുട്ടനാട് താലൂക്ക് സെക്രട്ടറിയും കർഷകത്തൊഴിലാളി മാസികയുടെ എഡിറ്ററുമായിരുന്നു സുധാകരൻ. സുധാകരന് പുറമേ ജില്ലയിലെ മുതിർന്ന നേതാവ് ഡി ലക്ഷ്മണനും പരിപാടിയിൽ ക്ഷണമില്ല.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും