സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം; കെ ശ്രീകണ്ഠനെ പുറത്താക്കി സിപിഐഎം

തിരുവനന്തപുരം കോര്‍പറേഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ ശ്രീകണ്ഠനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐഎം. ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫായ കെ ശ്രീകണ്ഠന്‍ ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.

പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം കെ ശ്രീകണ്ഠന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിപിഐഎം നടപടിയുടെ സൂചന നല്‍കിയിരുന്നു. സംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഉറപ്പ് നല്‍കിയിരുന്ന സീറ്റ് നിഷേധിച്ചത് കഴക്കൂട്ടം എം.എല്‍.എ കടകംപളളി സുരേന്ദ്രനാണെന്ന് കെ.ശ്രീകണ്ഠന്‍ ആരോപിച്ചിരുന്നു.

എതിര്‍പാളയങ്ങളിലെ പ്രശ്‌നങ്ങള്‍ വന്‍തോതില്‍ ആഘോഷിക്കുന്നതിനിടയിലാണ് നഗരസഭാ പരിധിയില്‍ സിപിഐമ്മിന് വിമതഭീഷണി ഉണ്ടായത്. വിമതനായി മത്സരിക്കുന്ന കെ.ശ്രീകണ്ഠന്‍, കേവലം പാര്‍ട്ടി നേതാവ് മാത്രമല്ല പാര്‍ട്ടി മുഖപത്രത്തിന്റെ തിരുവനന്തപുരത്തെ മുന്‍ ബ്യൂറോ ചീഫ് കൂടിയാണെന്നത് സിപിഐഎമ്മിന് ആഘാതമായിരുന്നു.

ചര്‍ച്ചയിലൂടെ ശ്രീകണ്ഠനെ പിന്മാറ്റമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതിയരുന്നത്. എന്നാല്‍, ചര്‍ച്ച ഫലം കണ്ടില്ല. ഉളളൂര്‍ റോസ് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റായി ശ്രീകണ്ഠന്റെ സ്ഥാനാര്‍ഥിത്വം സിപിഐഎമ്മിന് ഭീഷണിയാണ്. യുഡിഎഫിലെജോണ്‍സണ്‍ ജോസഫാണ് മുഖ്യഎതിരാളി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും