ഹോംവർക്ക് ചെയ്തില്ല; നാലുവയസുകാരനെ കയറിൽക്കെട്ടി മരത്തിൽ തൂക്കിയിട്ട് അധ്യാപകർ

ഹോംവർക്ക് ചെയ്യാത്തതിൻ്റെ പേരിൽ നാല് വയസ്സുകാരനായ എൽകെജി വിദ്യാർത്ഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി ശിക്ഷിചതായി പരാതി. ഛത്തീസ്ഗഢിലെ സൂരജ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്വകാര്യ സ്കൂളിലെ രണ്ട് അധ്യാപികമാരാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നു.

നാരായൺപുർ ഗ്രാമത്തിലെ നഴ്സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഹൻസ് വാഹിനി വിദ്യാ മന്ദിർ എന്ന സ്കൂളിലാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, കുട്ടി ഹോംവർക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ അധ്യാപകൻ കുട്ടിയെ ക്ലാസിന് പുറത്തേക്ക് വിളിച്ച ശേഷം കയറുപയോഗിച്ച് കെട്ടി സ്കൂൾ വളപ്പിലെ മരത്തിൽ തൂക്കുകയായിരുന്നു.

കുട്ടിയെ മരത്തിൽ തൂക്കിയിടുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കുട്ടി സഹായത്തിനായി കരയുന്നതും, ഇതിന് സമീപം രണ്ട് അധ്യാപികമാർ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൈൽ സാഹു, അനുരാധ ദേവാംഗൻ എന്നിവരാണ് സംഭവത്തിൽ ഉൾപ്പെട്ട അധ്യാപികമാർ.

സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, സ്കൂൾ മാനേജ്‌മൻ്റ് ഗുരുതരമായ വീഴ്ച സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. അതേസമയം, ജില്ലാ വിദ്യാഭ്യാസ വകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്ലസ്റ്റർ ഇൻ-ചാർജ് വിശദമായ റിപ്പോർട്ട് മുതിർന്ന ജില്ലാ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും തുടർ നടപടികൾ ഉടനുണ്ടാകുമെന്നും ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും