ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകം; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

പ്രശസ്ത ഗായകൻ സുബിൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നിയമസഭയിലാണ് ഹിമന്ത ബിശ്വ ശർമ്മ ഇക്കാര്യം പറഞ്ഞത്. ഒരു കൊലപാതകിയും അഞ്ച് സഹായികളും ഉണ്ടെന്നും ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

‘വളരെ എളുപ്പത്തിൽ നടത്തിയ കൊലപാതകമാണിത്. ഒരാൾ സുബിൻ ഗാർഗിനെ കൊലപ്പെടുത്തുകയും മറ്റുള്ളവർ അതിന് സഹായിക്കുകയും ചെയ്തു. ഇത് ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്ന് അസം പൊലീസിന് വ്യക്തമായിട്ടുണ്ട്.’ ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി സിംഗപ്പൂരിൽ എത്തിയ സുബീൻ ഗാർഗ് സെപ്തംബർ 19നാണ് മരിച്ചത്. സ്‌കൂബ ഡൈവിങ്ങിനിടെ മരിച്ചതാണ് എന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ എന്നാൽ ലാറസ് ദ്വീപിൽ നീന്തുന്നതിനിടെ ഗായകന് അപസ്മാരം വന്നുവെന്ന് ഭാര്യ ഗരിമ സൈകിയ വെളിപ്പെടുത്തുകയും സ്‌കൂബ ഡൈവിങ് സംബന്ധിച്ച വാദങ്ങൾ തള്ളുകയും ചെയ്തു. പിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ അസം സർക്കാർ രൂപീകരിച്ചു. അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ബന്ധുവും അസം പൊലീസ് സർവീസിൽ ഡെപ്യൂട്ടി സൂപ്രണ്ടുമായ സന്ദീപൻ ഗർഗ്, ഡ്രമ്മർ ശേഖർ, മാനേജർ സിദ്ധാർത്ഥ ശർമ എന്നിവരടക്കം അഞ്ച് പേർ അറസ്റ്റിലായിരുന്നു.

അസം സ്വദേശിയായ സുബിൻ ഗാർഗ് ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളില്‍ പാടിയിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ ഗാങ്സ്റ്റര്‍ എന്ന ചിത്രത്തിൽ സുബിൻ ആലപിച്ച ‘യാ അലി’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഗാങ്സ്റ്ററിലെ യാ അലിക്ക് പുറമേ ക്രിഷ് 3-ലെ ദില്‍ തൂ ഹി ബതാ, ഒ ബോന്ദൂ രേ, ഹോരി നാം തുടങ്ങിയവയും ശ്രദ്ധേയമായ ഗാനങ്ങളാണ്. കാഞ്ചന്‍ജുംഗ, മിഷന്‍ ചൈന, ദിനബന്ധു, മോന്‍ ജൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും