സിനിമ എങ്ങനെയാണ് കത്തോലിക്ക കോണ്‍ഗ്രസിനെ ബാധിക്കുന്നത്? ഹാലിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

ഹാല്‍ സിനിമയിലെ രംഗങ്ങള്‍ നീക്കാനോ കൂട്ടിച്ചേര്‍ക്കാനോ നിര്‍ദ്ദേശിക്കാനാവില്ലന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. രംഗങ്ങൾ നീക്കേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ അപ്പീലിൽ വാദത്തിനിടെയാണ് ഡിവിഷൻ ബഞ്ചിൻ്റെ നിരീക്ഷണം. അപ്പീൽ ഹർജി ഡിവിഷൻ ബഞ്ച് ഉത്തരവിനായി മാറ്റി.

സിനിമ എങ്ങനെയാണ് ഹർജിക്കാരായ കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. വാദത്തിനിടെയായിരുന്നു ഡിവിഷന്‍ ബെഞ്ചിൻ്റെ ചോദ്യം. സിനിമയുടെ ഏത് ഭാഗമാണ് കത്തോലിക്ക കോൺഗ്രസിന്റെ അന്തസിനെ ബാധിക്കുന്നത്? മിശ്രവിവാഹം സിനിമയിലല്ലേയെന്നും കോടതി ചോദിച്ചു. സിനിമ കാണാതെ അഭിപ്രായം പറയാനാവില്ലന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് കത്തോലിക്ക കോൺഗ്രസിന് എതിരല്ലല്ലോയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് നടപടി മുൻപ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെൻസർ ബോർഡിന് തങ്ങളുടെ ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്നാണ് സിനിമ പറയുന്ന പ്രമേയം, ഇത് ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നുപോകുന്നതാണെന്നും, പരസ്പര വിശ്വാസങ്ങളെ സിനിമ തെറ്റായി ചിത്രീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും