നടിയെ ആക്രമിച്ച കേസിൽ വാദം അവസാനിച്ചു. കേസിന്റെ ശിക്ഷാവിധി വൈകിട്ട് 3.30 ന് പറയും. ദിലീപിൻ്റെ പാസ്പോർട്ട് വിട്ടു നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഉടൻ വിട്ടു നൽകരുതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നുണ്ട്. അതിനാൽ ഉടൻ വിട്ടു നൽകരുത് എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിക്രൂര ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകേണ്ടതുള്ളൂ എന്ന് ആണ് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. അതിക്രൂര ബലാത്സംഗം നടന്നിട്ടില്ല എന്നായിരുന്നു സുനിയുടെ അഭിഭാഷകന്‍റെ നിലപാട്. എന്നാൽ, ഈ വാദത്തിനെ ജസ്റ്റിസ് വർമ കമ്മീഷൻ റിപ്പോർട്ട് ക്വോട്ട് ചെയ്ത് കോടതി ഖണ്ഡിച്ചു. ഇവിടെ അതിജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്ന് കോടതി തിരിച്ചു ചോദിക്കുകയും ചെയ്തു.
പൾസർ സുനിയടക്കമുള്ളവർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. 376(D) എന്നത് കൂട്ട ബലാത്സംഗക്കുറ്റമാണെന്നും ഓരോരുത്തരും ബലാത്സംഗം ചെയ്തിട്ടില്ലെങ്കിലും പങ്കെടുത്ത എല്ലാവരും ഒരേ ശിക്ഷയ്ക്ക് അർഹരാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.